കൊൽക്കത്ത : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രശസ്തമായ ‘ബുൾഡോസർ മോഡൽ’ ഭരണശൈലി ഏറ്റെടുത്തിരിക്കുകയാണ് പുതിയ ബംഗാൾ സർക്കാർ. വടക്കൻ ബംഗാളിലെ പ്രധാന നഗരമായ സിലിഗുരിയിലെയും കൊൽക്കത്തയിലെയും അനധികൃത കയ്യേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും പൊളിച്ചുനീക്കാൻ ലക്ഷ്യമിട്ടാണ് ബംഗാൾ ഭരണകൂടം വ്യാപകമായ ബുൾഡോസർ നടപടികളിലേക്ക് കടന്നിരിക്കുന്നത്. ഉത്തർപ്രദേശിൽ നിന്നുള്ള 24 അത്യാധുനിക ബുൾഡോസറുകൾ ആണ് ഇതിനായി സിലിഗുരിയിൽ എത്തിച്ചിരിക്കുന്നത്.
പശ്ചിമ ബംഗാളിൽ നിയമവ്യവസ്ഥ കർശനമാക്കുന്നതിന്റെയും മാഫിയാ രാജ് അവസാനിപ്പിക്കുന്നതിന്റെയും ഭാഗമായാണ് സുവേന്ദു സർക്കാർ ശക്തമായ നടപടികളിലേക്ക് കടക്കുന്നത്. നഗരസഭകളുടെയും കോർപ്പറേഷനുകളുടെയും അനുമതിയില്ലാതെ നിർമ്മിച്ച നിരവധി കെട്ടിടങ്ങളാണ് ഈ പ്രദേശത്തുള്ളത്. കൂടാതെ, തീപിടുത്ത പ്രതിരോധ സംവിധാനങ്ങളോ അടിസ്ഥാന വൈദ്യുത സുരക്ഷയോ ഇല്ലാത്ത അനധികൃത ഫാക്ടറികളും കെട്ടിടങ്ങളും പൊളിച്ചുമാറ്റും എന്നും ബംഗാൾ സർക്കാർ വ്യക്തമാക്കുന്നു. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനും ബംഗാൾ സർക്കാരും ചേർന്നാണ് നടപടികൾ ഏകോപിപ്പിക്കുന്നത്.
കൊൽക്കത്തയിലെ ജി.ജെ ഖാൻ റോഡിലുള്ള ടിൽജലയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഒരു ബഹുനില കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് തകർത്തതോടെ ബംഗാളിലെ ബുൾഡോസർ നടപടികൾക്ക് തുടക്കമായി. കെട്ടിടങ്ങൾ പൊളിക്കുന്നതിനൊപ്പം തന്നെ പൊതുസ്ഥലങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കാനും നിയമവിരുദ്ധമായ ടോൾ ബൂത്തുകൾ നിരോധിക്കാനും ബംഗാൾ ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.








