ഭോപ്പാൽ : മധ്യപ്രദേശിലെ തർക്കമന്ദിരമായ ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ആണെന്ന് മധ്യപ്രദേശ് ഹൈക്കോടതി വിധി. ധാർ ജില്ലയിലുള്ള തർക്കമന്ദിരമായ ഭോജ്ശാല-കമാൽ മൗല മസ്ജിദ് സമുച്ചയം പൂർണ്ണമായും വാഗ്ദേവി(സരസ്വതി)യുടെ ക്ഷേത്രമാണെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള ചരിത്രപരമായ വിധിയാണ് മധ്യപ്രദേശ് ഹൈക്കോടതി പുറത്തിറക്കിയിരിക്കുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സമർപ്പിച്ച ശാസ്ത്രീയ സർവേ റിപ്പോർട്ടും ചരിത്രരേഖകളും പൂർണ്ണമായി അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഈ നിർണായക വിധി. ജസ്റ്റിസ് വിജയ് കുമാർ ശുക്ല, ജസ്റ്റിസ് അലോക് അവസ്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
അയോധ്യ കേസിലെ സുപ്രീം കോടതി വിധി പ്രമാണമാക്കി, പുരാവസ്തു-ചരിത്ര വസ്തുതകൾ പരിശോധിച്ചാണ് ഹൈക്കോടതി ഈ നിഗമനത്തിൽ എത്തിച്ചേർന്നത്. ഈ ചരിത്ര സമുച്ചയം പരമാര രാജവംശത്തിലെ രാജാ ഭോജന്റെ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട സംസ്കൃത പഠന കേന്ദ്രവും വാഗ്ദേവി (സരസ്വതി) ദേവിയുടെ ക്ഷേത്രവുമാണെന്ന് കോടതി വ്യക്തമാക്കി. ബ്രിട്ടീഷുകാർ ലണ്ടൻ മ്യൂസിയത്തിലേക്ക് കടത്തിയ ഇവിടുത്തെ യഥാർത്ഥ വാഗ്ദേവി വിഗ്രഹം തിരികെ ഇന്ത്യയിലെത്തിച്ച് ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠിക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ചരിത്രപരമായി ഈ പ്രദേശത്ത് ഹിന്ദു വിശ്വാസികളുടെ ആരാധന ഒരിക്കലും പൂർണ്ണമായി ഇല്ലാതായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. 2003-ൽ എഎസ്ഐ ഉണ്ടാക്കിയ ക്രമീകരണപ്രകാരം ചൊവ്വാഴ്ചകളിൽ ഹിന്ദുക്കൾക്ക് പൂജ നടത്താനും വെള്ളിയാഴ്ചകളിൽ മുസ്ലിം വിഭാഗത്തിന് പ്രാർത്ഥന നടത്താനും അനുമതി നൽകിയിരുന്നു. ഈ ഉത്തരവ് ഹൈക്കോടതി ഇപ്പോൾ റദ്ദാക്കിയിട്ടുണ്ട്. മുസ്ലിം വിഭാഗത്തിന് ഇവിടെ നമാസ് നടത്താൻ അനുമതി നൽകിയ മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഇനി മുതൽ ഈ സമുച്ചയം പൂർണ്ണമായും ക്ഷേത്രമായി നിലനിൽക്കുമെന്ന് മധ്യപ്രദേശ് ഹൈക്കോടതി അറിയിച്ചു. ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം വ്യക്തമാക്കി.








