കൊൽക്കത്ത : രാജ്യത്തെയാകെ നടുക്കിയ ആർ.ജി കർ മെഡിക്കൽ കോളേജ് പീഡന-കൊലപാതകക്കേസിൽ കർശന നടപടികൾ ആരംഭിച്ച് ബംഗാളിലെ പുതിയ ബിജെപി സർക്കാർ. മുൻ കൊൽക്കത്ത പോലീസ് കമ്മീഷണർ വിനീത് ഗോയൽ ഉൾപ്പെടെ മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സുവേന്ദു അധികാരി സസ്പെൻഡ് ചെയ്തു. കേസ് കൈകാര്യം ചെയ്തതിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി.
ആർ.ജി കർ കേസിലെ ഇരയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര നടപടി. മുൻ കൊൽക്കത്ത പോലീസ് കമ്മീഷണർ വിനീത് ഗോയൽ (IPS), അന്നത്തെ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (നോർത്ത്) അഭിഷേക് ഗുപ്ത (IPS), ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (സെൻട്രൽ) ഇന്ദിര മുഖർജി (IPS) എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റായ നബന്നയിൽ വാർത്താസമ്മേളനം നടത്തിയ മുഖ്യമന്ത്രി കേസ് അന്വേഷണത്തിൽ പോലീസ് മനഃപൂർവ്വം വരുത്തിയ വീഴ്ചകൾ അക്കമിട്ട് നിരത്തിക്കൊണ്ടാണ് സസ്പെൻഷൻ ഉത്തരവ് പ്രഖ്യാപിച്ചത്.
കൊലചെയ്യപ്പെട്ട ജൂനിയർ ഡോക്ടറുടെ മാതാപിതാക്കൾക്ക് കേസ് ഒതുക്കിത്തീർക്കുന്നതിനായി പോലീസ് ഉദ്യോഗസ്ഥർ പണം വാഗ്ദാനം ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് എന്ന് സുവേന്ദു അധികാരി അറിയിച്ചു. കൂടാതെ, രേഖാമൂലമുള്ള യാതൊരു ഉത്തരവുമില്ലാതെ, കേസ് വഴിതിരിച്ചുവിടാൻ ലക്ഷ്യമിട്ട് ഈ ഉദ്യോഗസ്ഥർ മാധ്യമങ്ങളെ കണ്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു. സംഭവസ്ഥലത്ത് കൃത്യമായ സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെടുകയും കേസ് അന്വേഷണം അട്ടിമറിക്കാൻ തെളിവ് നശിപ്പിക്കുകയും ചെയ്തു. നിലവിൽ സിബിഐ അന്വേഷിക്കുന്ന കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ല എങ്കിലും കേസ് തുടക്കത്തിൽ അന്വേഷിച്ച സംസ്ഥാന പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ക്രിമിനൽ അനാസ്ഥ വെച്ചുപൊറുപ്പിക്കില്ല എന്നും സുവേന്ദു അധികാരി വ്യക്തമാക്കി.








