കൊൽക്കത്ത : പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ ഒരു പുതിയ ചരിത്രം കൂടി പിറന്നിരിക്കുന്നു. ബംഗാളിലെ പതിനെട്ടാം നിയമസഭയുടെ സ്പീക്കറായി ബിജെപി എംഎൽഎ രതീന്ദ്ര ബോസ് തിരഞ്ഞെടുക്കപ്പെട്ടു. നിരവധി പ്രത്യേകതകളോടെയാണ് ഇത്തവണത്തെ സ്പീക്കർ തിരഞ്ഞെടുപ്പ് പൂർത്തിയായത്. സ്വാതന്ത്ര്യാനന്തര ബംഗാളിന്റെ ചരിത്രത്തിൽ സ്പീക്കർ പദവിയിലെത്തുന്ന വടക്കൻ ബംഗാളിൽ നിന്നുള്ള ആദ്യത്തെ ജനപ്രതിനിധിയാണ് ചാർട്ടേഡ് അക്കൗണ്ടന്റ് കൂടിയായ രതീന്ദ്ര ബോസ്.
ബംഗാൾ നിയമസഭയിൽ പ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസ് സ്പീക്കർ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ നിർത്താതിരുന്നതോടെ എതിരില്ലാതെയാണ് രതീന്ദ്ര ബോസ് തിരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് സഭയിൽ ഇദ്ദേഹത്തിന്റെ പേര് നിർദ്ദേശിച്ചത്. പ്രോ-ടെം സ്പീക്കർ താപസ് റോയിയുടെ നേതൃത്വത്തിൽ നടന്ന ശബ്ദവോട്ടോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. ഭരണകക്ഷിയായ ബിജെപിയുടെ 207 എംഎൽഎമാരും രതീന്ദ്ര ബോസിന്റെ സ്ഥാനാർത്ഥിത്വത്തെ പൂർണ്ണമായി പിന്തുണച്ചു. വിജയത്തിന് ശേഷം മുഖ്യമന്ത്രി തന്നെ അദ്ദേഹത്തെ സ്പീക്കറുടെ ഔദ്യോഗിക കസേരയിലേക്ക് ആനയിച്ചു.
65കാരനായ രതീന്ദ്ര ബോസ് കൂച്ച് ബെഹാർ ദക്ഷിൺ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആണ്. ആർഎസ്എസുമായി ദീർഘകാല ബന്ധമുള്ള നേതാവ് കൂടിയാണ് അദ്ദേഹം. ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച രതീന്ദ്ര ബോസ് വൻഭൂരിപക്ഷത്തോടെയാണ് വിജയിച്ചിരുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ബിജെപിയുടെ ഏറ്റവും ശക്തമായ കോട്ടയാണ് വടക്കൻ ബംഗാൾ. ഈ മേഖലയിൽ നിന്നുള്ള ഒരാളെ സ്പീക്കർ പദവിയിൽ ഇരുത്തുന്നതിലൂടെ അവിടുത്തെ ജനങ്ങൾക്ക് വലിയൊരു രാഷ്ട്രീയ സന്ദേശമാണ് ബിജെപി സർക്കാർ നൽകുന്നത്. നിലവിൽ ബിജെപിയുടെ വടക്കൻ ബംഗാൾ ഡിവിഷൻ കൺവീനർ കൂടിയാണ് രതീന്ദ്ര ബോസ്.








