ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ തീഹാർ ജയിലിൽ ആരാച്ചാരെത്തി. മീററ്റ് ജയിലിലെ ആരാച്ചാര്‍ പവന് ജല്ലാദ് തിഹാര്‍ ജയിലെത്തി ചുമതലയേറ്റതായി അധികൃതര്‍ അറിയിച്ചു. ഭാരവും ബലവും കൃത്യമാക്കാന്‍ ഡമ്മി ഉപയോഗിച്ചുള്ള പരിശോധന വെള്ളിയാഴ്ച നടത്തുമെന്ന് ജയില്‍ അധികൃതർ പറഞ്ഞു.
നിര്‍ഭയ കേസില്‍ നാലു പ്രതികളെയും വധശിക്ഷയ്ക്കു വിധേയരാക്കുന്നതിനായി ഫെബ്രുവരി ഒന്നിനു മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാരെ നല്‍കണമെന്നും തിഹാര്‍ ജയില്‍ അധികൃതര്‍ യുപി സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് മീററ്റ് ജയിലില്‍ നിന്ന് ആരാച്ചാരെ യുപി സര്‍ക്കാര്‍ വിട്ടുനല്‍കിയത്.
ഇന്ദിരാഗാന്ധി വധക്കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയ കല്ലു ജല്ലാദിന്റെ ചെറുമകനാണു പവന്. കൊടുംകുറ്റവാളികളായ രംഗ, ബില്ല എന്നിവരുടെ വധശിക്ഷ നടപ്പാക്കിയതും കല്ലു ജല്ലാദാണ്. അഞ്ച് വധശിക്ഷകളില്‍ മുത്തച്ഛനൊപ്പം താന്‍ സഹായിയായിരുന്നെന്നും പവന് അവകാശപ്പെടുന്നു.
നിര്‍ഭയ കേസിലെ നാലു പ്രതികള്‍ ഉള്‍പ്പെടെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 12 പേര് ഇപ്പോള്‍ തിഹാര്‍ ജയിലിലുണ്ട്. എന്നാല്‍ തിഹാര്‍ ജയിലില്‍ ഔദ്യോഗിക ആരാച്ചാരില്ല.
Discussion about this post