ഡൽഹി: നിര്‍ഭയ കേസ് പ്രതികളുടെ വധ ശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ ഏർപ്പെടുത്തിയതിന് പിന്നാലെ പ്രതികളുടെ അഭിഭാഷകനെതിരെ അമ്മ ആശാദേവി രംഗത്ത്. നിര്‍ഭയ കേസിലെ പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചുവെങ്കിലും തൂക്കിലേറ്റല്‍ നടക്കില്ലെന്ന് പ്രതികളുടെ അഭിഭാഷകനായി എ.പി. സിങ്ങ് പറഞ്ഞിരുന്നതായി നിര്‍ഭയയുടെ അമ്മ ആശാ ദേവി പറഞ്ഞു. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ പ്രതികളുടെ മരണ വാറന്റ് നീട്ടി വെക്കുകയാണെന്ന് ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് ഉത്തരവിട്ടത്.
‘തൂക്കിക്കൊല്ലല്‍ ഒരിക്കലും നടക്കില്ലെന്ന് കുറ്റവാളികളുടെ അഭിഭാഷകന്‍ എ.പി സിംഗ് തുറന്ന കോടതിയില്‍ വീമ്പിളക്കി. മകള്‍ക്കുവേണ്ടിയുള്ള നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും പ്രതികളെ തൂക്കിലേറ്റുന്നത് വരെ അവസാനിപ്പിക്കില്ല’ ആശാദേവി പറഞ്ഞു.
‘രാവിലെ 10 മണി മുതല്‍ കോടതി വരാന്തയിലിരിക്കുന്നുണ്ട്. ഈ കൊടും കുറ്റവാളികളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാനാണ് കോടതി ആഗ്രഹിക്കുന്നുവെങ്കില്‍, പിന്നെ എന്തിനാണ് ഇത്രയും സമയം എടുക്കുന്നത്? എന്തിനാണ് ഞങ്ങള്‍ക്ക് ഇത്രയും പ്രതീക്ഷ നല്‍കിയത് ? എന്തിന് ഞങ്ങളെ ഇത്രയും സമയം പ്രതീക്ഷ നല്‍കി വീട്ടിലേക്ക് അയക്കാതെ ഞങ്ങളെ ഇവിടെ ഇരുത്തി?’- അവര്‍ ചോദിച്ചു.
ഫെബ്രുവരി 1ന് രാവിലെ ആറ് മണിക്ക് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ണായക വിധിയുണ്ടായത്. പട്യാല ഹൗസ് കോടതി ജസ്റ്റിസ് ധര്‍നമേന്ദ്രറാണ് പ്രതികളുടെ മരണ വാറണ്ട് സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് പ്രതികളുടെ വധശിക്ഷ നീട്ടിവെച്ചിരിക്കുന്നത്.
Discussion about this post