തിരുവനന്തപുരം: ഒരു ഭാഷയും മറ്റൊരു ഭാഷയുടെ മുകളിലല്ലെന്നും എല്ലാ ഭാഷകളും വിശിഷ്ടമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ രാഷ്ട്രഭാഷ പര്‍വ്വിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എത്ര ഭാഷകള്‍ പഠിക്കാന്‍ പറ്റുമോ അത്രയും പഠിക്കുക. മറ്റു ഭാഷാ ജനവിഭാഗങ്ങളുമായുള്ള അന്യതാബോധം ഇല്ലാതാക്കാന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാതാവ്, മാതൃഭൂമി, മാതൃഭാഷ എന്നിവയുമായുള്ളത് ജൈവിക ബന്ധമാണ്. മാതൃഭാഷയിലൂടെയാണ് സ്‌നേഹവും ഭാവനയും കൈമാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭാഷാ വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. വിവിധ ഭാഷ സംസാരിക്കുന്നവരുടെ ഇടയില്‍ പൊതുവായി ഉപയോഗിക്കാനായാണ് ദേശീയ ഭാഷ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങില്‍ ഹിന്ദി ഭാഷാ പ്രോത്സാഹനത്തിന് കേന്ദ്രസ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഗവര്‍ണര്‍ വിതരണം ചെയ്തു.
യോഗത്തില്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശാരദ സമ്പത്ത് അധ്യക്ഷത വഹിച്ചു. വി.എസ്.എസ്.എസി. ഡയറക്ടര്‍ സോമനാഥ്, ഇന്‍കം ടാക്‌സ് ചീഫ് കമ്മീഷണര്‍ രവീന്ദ്ര കുമാര്‍, പോസ്റ്റല്‍ സര്‍വീസ് ഡയറക്ടര്‍ സയീദ് റഷീദ് എന്നിവര്‍ സംസാരിച്ചു. നഗര ഭരണ ഭാഷാ നിര്‍വ്വഹണ സമിതിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
Discussion about this post