ജമ്മുകാശ്മീര്‍: ജമ്മു കശ്മീരിലെ കുപ്വാര സെക്ടറില്‍ വീണ്ടും പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാർ ലംഘനം. തുടർന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ ഒരു പാകിസ്ഥാന് സൈനികന് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാകിസ്ഥാന് അധിനിവേശ-കശ്മീരിലെ നീലം താഴ്വരയില് നിന്ന് തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്തിവിടാന്‍ പാകിസ്ഥാന് ശ്രമിച്ചതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ രാത്രിയും പാകിസ്ഥാന് തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
നിയന്ത്രണ രേഖയിലെ ഭീകരസാന്നിദ്ധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് സൈന്യം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ തടയാന്‍ ആവശ്യമായ നടപടി സ്വീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നിയന്ത്രണ രേഖയില്‍ സൈന്യം ശക്തമായ സമീപനമാണ് സ്വീകരിച്ചത്. തീവ്രവാദികളെ തള്ളിവിടാനുള്ള പാകിസ്ഥാന് സൈന്യത്തിന്റെ ശ്രമങ്ങള്‍ക്ക് ഇന്ത്യ ശക്തമായ താക്കീതാണ് നല്‍കുന്നത്.
ജമ്മു കശ്മീരിലെ നാഗ്രോട്ടയിലാണ് കരസേനാ മേധാവി ജനറല്‍ എം എം നരവാനെ. മേഖലയിലെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നരവാനെ അവലോകനം ചെയ്യുന്നുണ്ട്. നിയന്ത്രണ രേഖയില്‍ പ്രകോപനം ഉണ്ടായാല്‍ പാകിസ്ഥാന് സൈന്യത്തിന് ഉചിതമായ മറുപടി നല്കാന് സൈനിക മേധാവി കമാന്‍ഡര്‍മാര്‍ക്ക് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
Discussion about this post