ഡൽഹി: നൂറ്റിയഞ്ചാം വയസ്സിൽ നാലാം ക്ലാസ്സ് പരീക്ഷ പാസ്സായ ഭഗീരഥിയമ്മയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിന്റെ അറുപത്തി രണ്ടാം പതിപ്പിലായിരുന്നു പഠനത്തിന് പ്രായം തടസ്സമല്ലെന്ന് തെളിയിച്ച കൊല്ലം തൃക്കരുവ സ്വദേശിനിയായ ഭഗീരഥിയമ്മയെ പ്രധാനമന്ത്രി അഭിനന്ദിച്ചത്.
‘നീറ്റിയഞ്ചാം വയസ്സിൽ നാലാം ക്ലാസ് പാസ്സായ ഭഗീരഥി അമ്മ വലിയ പ്രചോദനമാണ്. ഇങ്ങനെയുള്ളവർ രാജ്യത്തിന്റെ ശക്തിയാണ്. അമ്മയ്ക്ക് എല്ലാ ആശംസകളും നേരുന്നു.‘ പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ നവംബര് മാസത്തിലായിരുന്നു ഭഗീരഥിയമ്മ സംസ്ഥാന സാക്ഷരത മിഷന് സംഘടിപ്പിച്ച നാലാം ക്ലാസ് തുല്യത പരീക്ഷ എഴുതിയത്. വീട്ടിലെ പ്രയാസങ്ങൾ നിമിത്തം ഒൻപതാം വയസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന ഭഗീരഥിയമ്മ പഠനമെന്ന തന്റെ മോഹം മക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് പരീക്ഷ എഴുതിയ ഭഗീരഥിയമ്മ ഏവരെയും അമ്പരപ്പിച്ച് 74.5 ശതമാനം മാർക്കോടെ വിജയം കൈവരിക്കുകയായിരുന്നു.
ഭാരതത്തിലെ യുവതലമുറയുടെ വളർന്നു വരുന്ന ശാസ്ത്രാഭിമുഖ്യത്തെയും പ്രധാനമന്ത്രി മൻ കീ ബാത്തിൽ അഭിനന്ദിച്ചു. ഭാരതം ബഹിരാകാശ രംഗത്ത് കൈവരിക്കുന്ന നേട്ടങ്ങൾ യുവാക്കൾ സശ്രദ്ധം വീക്ഷിക്കുകയാണ്. ഇത് അതീവ സന്തോഷം ഉളവാക്കുന്ന കാര്യമാണെന്ന് അദ്ദേഹം അറിയിച്ചു.
ചന്ദ്രയാൻ-2 വിക്ഷേപണ സമയത്തെ കുട്ടികളുടെ ഉത്സാഹത്തിന് താൻ നേരിട്ട് സാക്ഷ്യം വഹിച്ചതാണ്. ഉറക്കം പോലും ഉപേക്ഷിച്ച് അവർ ഓരോ തലങ്ങളെയും നിരീക്ഷിച്ചത് യുവസമൂഹത്തിന്റെ കൗതുകത്തെയാണ് സൂചിപ്പിക്കുന്നത്. ബഹിരാകാശ രംഗത്തോടുള്ള കുട്ടികളുടെ ആഭിമുഖ്യം പരിഗണിച്ച് ശ്രീഹരിക്കോട്ടയിൽ റോക്കറ്റ് വിക്ഷേപണം കാണാൻ സൗകര്യപ്രദമാകുന്ന തരത്തിൽ ഗാലറി നിർമ്മിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
Discussion about this post