ജയ്സാൽമേർ: രാജസ്ഥാനിൽ വീണ്ടും ദളിതർക്ക് നേരെ ആക്രമണം. കഴുതകളെ മോഷ്ടിച്ചുവെന്നാരോപിച്ച് ജനക്കൂട്ടം മൂന്ന് ദളിത് യുവാക്കളെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ജയ്സാൽമേറിലായിരുന്നു സംഭവം.
പതിനാറ് പേർ ചേർന്നായിരുന്നു മൂന്ന് യുവാക്കൾക്ക് നേരെ ആക്രമണം അഴിച്ചു വിട്ടത്. രാജസ്ഥാനിലെ ബാർമറിലും നാഗൂറിലും കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ രീതിയിൽ ദളിതർക്ക് നേരെ ആക്രമണം നടന്നിരുന്നു.
മർദ്ദിച്ചവശരാക്കിയ ശേഷം ജനങ്ങൾ യുവാക്കളെ പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് മോഷണക്കുറ്റം ചുമത്തി പൊലീസ് ഇവർക്കെതിരെ കേസെടുത്തതായും പരാതിയുണ്ട്. മോട്ടോർബൈക്കിൽ നിന്നും പണം മോഷ്ടിച്ചെന്നാരോപിച്ച് ജനക്കൂട്ടം ദളിത് യുവാവിനെ മർദ്ദിക്കുന്നതിന്റെയും മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ജനക്കൂട്ടം ഇരുപത്തിരണ്ട് വയസ്സുകാരനായ ദളിത് യുവാവിനെ മർദ്ദിക്കുന്നതിന്റെയും ചിത്രങ്ങളാണ് നേരത്തെ പുറത്തു വന്നിരുന്നത്.
അതേസമയം ദളിത് യുവാക്കൾക്കെതിരെ രാജസ്ഥാനിൽ നടക്കുന്ന അതിക്രമങ്ങളിൽ സംസ്ഥാനത്തെ കോൺഗ്രസ്സ് സർക്കാറിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ദളിത് പീഡനങ്ങൾക്കെതിരെ സമരത്തിന് തയ്യാറെടുക്കുകയാണ് രാജസ്ഥാനിലെ ദളിത് സംഘടനകൾ.
Discussion about this post