തിരുവനന്തപുരം: എഡിജിപിയായി തരംതാഴ്ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് ഡിജിപി ജേക്കബ് തോമസ്. രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണം. സര്‍ക്കാരിന്റെ അനുവാദമില്ലാതെ പുസ്തകം എഴുതിയതിനാണു ജേക്കബ് തോമസ് അച്ചടക്ക നടപടി നേരിടുന്നത്. മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ അന്വേഷണത്തെ തുടര്‍ന്നാണു സർക്കാർ നടപടിക്കൊരുങ്ങുന്നത്.
റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസിന്റെ ഭാഗത്തു വീഴ്ച ഉണ്ടായെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. ഇത് അംഗീകരിച്ച സര്‍ക്കാര്‍ അദ്ദേഹത്തോടു വിശദീകരണം തേടി. അതു ലഭിച്ചശേഷം തസ്തിക തരം താഴ്ത്തി ഉത്തരവിറക്കാനാണ് ആലോചന. അച്ചടക്കം ലംഘിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെ ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍സ് പ്രകാരം തരംതാഴ്ത്തുകയോ സ്വയം വിരമിക്കലിന് അനുവദിക്കുകയോ പിരിച്ചു വിടുകയോ ചെയ്യാം. ഇതിനു കേന്ദ്രാനുമതി ആവശ്യമാണ്.
1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് ഇപ്പോള്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എംഡിയാണ്. തരം താഴ്ത്തിയാല്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുന്ന ആദ്യ മുതിര്‍ന്ന ഐപിഎസ് ഓഫിസറാകും ഇദ്ദേഹം.
Discussion about this post