ഡൽഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ ദിവസം നിശ്ചയിക്കാനാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങി നിര്‍ഭയയുടെ കുടുംബം. പവന്‍ ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതി രാം നാഥ് കോവിന്ദ് തള്ളിയതോടെയാണ് കുടുംബത്തിന്റെ നീക്കം. ദയാഹര്‍ജി തള്ളിയാല്‍ 14 ദിവസത്തിനു ശേഷം വധശിക്ഷ നടപ്പാക്കാമെന്നാണ് ചട്ടം.
പ്രതികളുടെ നിയമപരമായ എല്ലാ അവകാശങ്ങളും അവസാനിച്ചെന്നും ഇനി കോടതി തീരുമാനിക്കുന്ന ദിവസം പ്രതികളുടെ വധശിക്ഷയ്ക്കുള്ള അന്തിമദിവസമായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും നിര്‍ഭയയുടെ കുടുംബത്തിന്റെ അഭിഭാഷക സീമ ഖുശ്വാഹ പറഞ്ഞു. പ്രതികളായ അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവര്‍ക്കുള്ള വധശിക്ഷ ജനുവരി 22ന് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ പ്രതികള്‍ പ്രത്യേകം ദയാഹര്‍ജികള്‍ നല്‍കിയതിനാല്‍ പിന്നീട് നാല് തവണ മരണവാറണ്ട് സ്റ്റേ ചെയ്യേണ്ടി വന്നു.
പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച തള്ളിയിരുന്നു. ഇതോടെ കേസിലെ പ്രതികള്‍ക്കു മുന്നിലെ നിയമപരമായ അവകാശങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്.
Discussion about this post