ലഖ്നൗ: ഉത്തര്‍പ്രദേശ് ജല്നിഗമില് നിന്ന് എന്‍ജിനിയര്‍മാര്‍ ഉള്‍പ്പെടെ1300 ജീവനക്കാരെ പുറത്താക്കി യോഗി സര്‍ക്കാര്‍. സമാജ്വാദി പാര്‍ട്ടി സര്‍ക്കാരിന്റെ കാലയളവില്‍ നടന്ന നിയമനങ്ങളാണ് റദ്ദാക്കിയതെന്ന് യുപി ജല്‍നിഗം അഡീഷണല്‍ ചീഫ് എന്‍ജിനിയര്‍ ഐ.കെ. ശ്രീവാസ്തവ ഉത്തരവില്‍ പറയുന്നു.
പുറത്താക്കിയവരില്‍ 122 അസിസ്റ്റന്റ് എന്‍ജിനിയര്‍മാര്‍, 853 ജൂണിയര്‍ എന്‍ജിനിയര്‍മാര്‍, 325 ക്ലാര്‍ക്കുമാര്‍ എന്നിവരാണുള്ളത്. 2017-ലെ നിയമന അഴിമതി ആരോപണം അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പ്രത്യേക അന്വേഷണസംഘത്തിനു രൂപം നല്‍കിയത്.
മുംബൈയിലെ ഒരു സ്വകാര്യ കമ്പനിക്കായിരുന്നു പരീക്ഷാനടത്തിപ്പിന്റെ ചുമതല. നിയമനത്തില്‍ അഴിമതി നടന്നുവെന്നു ചൂണ്ടിക്കാട്ടി നിരവധി ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചിരുന്നു. വ്യാജ രേഖകളുണ്ടാക്കി തട്ടിപ്പു നടത്തിയ കുറ്റത്തിന് ജയിലില്‍ കഴിയുന്ന സമാജ്വാദി പാര്‍ട്ടിയുടെ മുതിര്‍ന്നനേതാവ് മുഹമ്മദ് അസം ഖാനായിരുന്നു 2016-17 കാലയളവില്‍ ഈ വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത്.
മുംബൈയിലെ കമ്പനിക്കെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ഉത്തരവിൽ പറയുന്നു.
അതേസമയം ഇതുവരെ നല്കിയ ശമ്പളം ഇവരില്‍ നിന്നു തിരിച്ചുപിടിക്കില്ലെന്നും എ.കെ. ശ്രീവാസ്തവയുടെ ഉത്തരവില്‍ പറയുന്നു.
അസിസ്റ്റന്റ് എന്‍ജിനിയര്‍മാരെ നേരത്തേ യോഗി സര്‍ക്കാര്‍ പുറത്താക്കിയെങ്കിലും നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. അന്വേഷണ സംഘത്തിന്റെ പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post