കെഎസ്ആർടിസി ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്കിൽ ഒരാൾ മരിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ ഉടൻ നടപടിയില്ല. മുഴുവൻ കാര്യങ്ങൾ അറിയാതെ നടപടി സ്വീകരിക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ വെളിപ്പെടുത്തി.
കലക്ടറുടെ സമ്പൂർണ്ണ റിപ്പോർട്ട് തിങ്കളാഴ്ച ലഭിച്ചതിനു ശേഷം മാത്രമേ നടപടിയെക്കുറിച്ചാലോചിക്കൂ എന്നും മന്ത്രി പറഞ്ഞു. പണിമുടക്കിയത് ശരിയായ നടപടിയല്ലെന്നും വേറെയും എത്രയോ സമരമാർഗങ്ങളുണ്ടായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത്തരം പ്രവർത്തികൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ നടപടികളും എടുക്കുമെന്നും മന്ത്രി ഉറപ്പു നൽകി. എസ്മയെന്ന അവശ്യ സേവന നിയമത്തോട് സർക്കാരിന് അനുകൂല നിലപാടല്ലെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.
അതേസമയം, തിങ്കളാഴ്ച സമർപ്പിക്കാനിരിക്കുന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ കർശന നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട് എന്നാണ് വാർത്തകൾ പുറത്തുവരുന്നത്. പെർമിറ്റ് ലംഘനം നടത്തിയവർക്കും അനുമതിയില്ലാതെ പാർക്ക് ചെയ്തവർക്കും നേരെ കർശന നടപടിയെടുക്കാനാണ് കളക്ടർ നിർദ്ദേശിച്ചിരിക്കുന്നതെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.
Discussion about this post