ലോകത്തിനു മുന്നിൽ ഇന്ത്യയുടെ മുഖം വികൃതമാക്കാനുള്ള പാശ്ചാത്യ മാധ്യമങ്ങളുടെ താല്പര്യത്തെ പൊളിച്ചടുക്കി റഷ്യൻ മാധ്യമ ഭീമൻ റഷ്യൻ ടൈംസ്.
പൊടിപ്പും തൊങ്ങലും വെച്ച് ഇന്ത്യയിൽ നടക്കുന്ന കലാപത്തെ വംശീയമാക്കി ചിത്രീകരിക്കാനുള്ള പാശ്ചാത്യ മാധ്യമങ്ങളുടെ വ്യഗ്രതയെ രൂക്ഷമായി വിമർശിച്ചാണ് റഷ്യൻ ടൈംസിൽ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.പൗരത്വ ഭേദഗതി നിയമം യാതൊരു രീതിയിലും ഇന്ത്യയിലെ മുസ്ലിങ്ങളെ ബാധിക്കില്ലെന്ന് അടിവരയിട്ടുറപ്പിക്കുന്ന പത്രം, ഇന്ത്യൻ സർക്കാർ നൽകുന്ന ഉറപ്പുകൾ എടുത്തു പറയുന്നുണ്ട് ലേഖനത്തിൽ. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ മൂന്നു മുസ്ലിം മഹാ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതസ്ഥർക്ക് പൗരത്വം ലഭിക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാകുമെന്നല്ലാതെ, ഇതിൽ മുസ്‌ലിംകൾക്ക് യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇന്ത്യൻ ഇടതുപക്ഷ പ്രവർത്തകരുടെയും, ലേഖകരുടെയും ആരോപണങ്ങളെ കൂട്ടുപിടിച്ച് ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കാൻ അഹോരാത്രം പണിയെടുക്കുന്ന പാശ്ചാത്യ മാധ്യമങ്ങളെ ലേഖകൻ രൂക്ഷമായി വിമർശിക്കുന്നുണ്ട്. ജനാധിപത്യ രീതിയിലൂടെ പൂർവ്വാധികം ഭൂരിപക്ഷം നേടി തിരഞ്ഞെടുക്കപ്പെട്ടൊരു സർക്കാർ തികച്ചും നിയമവിധേയമായ രീതിയിൽ നടത്തുന്ന നിയമനിർമ്മാണങ്ങളെ എതിർക്കുകയും,അതിനു വേണ്ടി അക്രമമഴിച്ചു വിടുകയും കലാപം നടത്തുകയും ചെയ്യുന്നവരുടെ യഥാർത്ഥ മുഖം ലോകത്തിനു മുന്നിൽ റഷ്യൻ ടൈംസ് തുറന്നു കാട്ടുന്നു.” ഇന്ത്യയുടെ ആത്മാവ് രക്ഷിക്കാൻ നോക്കിയിട്ട് കൊലയ്ക്ക് കൊടുത്തത് പോലീസ്,രഹസ്യാന്വേഷണ ഉദ്യോഗസ്ഥരടക്കം അമ്പതിലധികം പേരെയാണെന്നും റഷ്യൻ ടൈംസ് നിശിതമായി വിമർശിക്കുന്നു.
എല്ലാറ്റിനും പുറമേ, സൗകര്യപൂർവം ചില കാര്യങ്ങൾ പാശ്ചാത്യ മാധ്യമങ്ങൾ മറച്ചു വെയ്ക്കുന്നതും റഷ്യൻ ടൈംസ് വെളിപ്പെടുത്തുന്നുണ്ട്. വലിയൊരു വിഭാഗം മുസ്ലിം ജനക്കൂട്ടമാണ് കലാപത്തിന്റെ മുന്നിൽ നിന്നു നയിക്കുന്നത് എന്നതാണ് അതിലേറ്റവും പ്രധാനം.”ജനക്കൂട്ടം” “ജനക്കൂട്ടം” എന്നല്ലാതെ ജനക്കൂട്ടം ഏതു മതസ്ഥരാണെന്ന കാര്യം പാശ്ചാത്യ മാധ്യമങ്ങൾ മിണ്ടുന്നത് കൂടിയില്ല.
മോഡിയാണ് കലാപത്തിന് തീകൊളുത്തിയത്” എന്ന വെണ്ടയ്ക്ക അക്ഷരത്തിൽ കൊടുത്ത ദ് ഗാർഡിയൻ പോലും ഈ കാര്യം മാത്രം സൗകര്യപൂർവ്വം മറക്കുന്നുവെന്നും രൂക്ഷമായി പരിഹസിക്കുന്നുണ്ട് റഷ്യൻ ടൈംസ്.പുതിയതായി കൊണ്ടുവരുന്ന നിയമം ഇവരെ ‘രാജ്യം ഇല്ലാത്തവരാക്കും’ എന്ന കല്ലുവെച്ച നുണയും ഗാർഡിയൻ പ്രചരിപ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ 80 ശതമാനം വരുന്ന ഹിന്ദുക്കളും ഈ പ്രക്ഷോഭം മൂലം ഇളകി മറിഞ്ഞിരിക്കുന്നു എന്നൊക്കെയാണ് പാശ്ചാത്യ മാധ്യമങ്ങൾ തള്ളി മറിക്കുന്നത്. ബഹുഭൂരിപക്ഷം ഹിന്ദുക്കൾക്കും ഈ നിയമത്തിനോട് യാതൊരു എതിർപ്പുമില്ല എന്നതാണ് വാസ്തവം.
പാശ്ചാത്യ മാധ്യമങ്ങളുടെ ഈ ഇന്ത്യാവിരുദ്ധത, അമേരിക്കയിലെ ഡെമോക്രാറ്റിക് നേതാവ് തുൾസി ഗബ്ബാർഡ് ചൂണ്ടിക്കാണിച്ചിരുന്നു. സ്വാർത്ഥ ലാഭത്തിനു വേണ്ടിയുള്ള മാധ്യമങ്ങളുടെ തെറ്റായ, ഏകപക്ഷീയമായ റിപ്പോർട്ടിംഗ് അന്താരാഷ്ട്രതലത്തിൽ ഹിന്ദു വിരോധത്തിന് കാരണമാകുന്നുണ്ടെന്ന് വെളിപ്പെടുത്തിയ തുൾസി ഗബ്ബാർഡ്, ടാക്സി യാത്രക്കിടെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് തനിക്കെതിരെ വംശീയമായ ആരോപണമുന്നയിച്ച യൂബർ ഡ്രൈവറിൽ നിന്നുണ്ടായ തിക്താനുഭവം ലോകവുമായി പങ്കു വെച്ചിരുന്നു. അമേരിക്കയുടെ ഭാവി രാഷ്ട്രപതി സ്ഥാനാർഥിയാകാൻ സാധ്യത കൽപ്പിക്കപ്പെടുന്ന വനിതയാണ് തുൾസി ഗബ്ബാർഡ്.
Discussion about this post