ഇസ്ലാമാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ കളിക്കാരുടെ മോശം പ്രകടന നിലവാരത്തെ രൂക്ഷമായി വിമർശിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ് എന്നീ ടീമുകളിലെ താരങ്ങൾക്ക് പകരം വയ്ക്കാൻ കൊള്ളാവുന്ന ഒരു കളിക്കാരൻ പോലും ഇപ്പോഴത്തെ പാകിസ്ഥാൻ ടീമിലില്ലെന്നും മിയാൻദാദ് തുറന്നടിച്ചു.
പ്രകടനം മോശമാകുമ്പോഴും കളിക്കാർക്ക് ദേശീയ ടീമിൽ തുടർച്ചയായി അവസരം നൽകുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നടപടിയെയും മിയാൻദാദ് കടന്നാക്രമിച്ചു. പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം താരങ്ങൾക്ക് പ്രതിഫലം നൽകേണ്ടതെന്നും മികച്ച പ്രകടനം കാഴ്ചവെക്കാതെ പ്രതിഫലം പറ്റുന്നത് പ്രൊഫഷണലിസമല്ലെന്നും ബോർഡ് ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുൻകാല പ്രകടനങ്ങളുടെ ബലത്തിൽ എക്കാലവും ടീമിൽ തുടരാൻ കഴിയുന്ന ഒരേയൊരു രാജ്യം ഇന്ന് പാകിസ്ഥാൻ മാത്രമാണെന്ന് ജാവേദ് മിയാൻദാദ് ആരോപിച്ചു. നാവിട്ടടിക്കുന്നതിനു പകരം കളത്തിലെ പ്രകടനമായിരിക്കണം കളിക്കാരുടെ ശബ്ദമാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു സെഞ്ചുറി നേടിക്കഴിഞ്ഞാൽ പിന്നീട് ഒരു 10 മത്സരം കൂടി ഉറപ്പായും കളിക്കാൻ അവസരം കിട്ടുന്ന ഏക ടീം എന്ന അവസ്ഥ മാറണമെന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടീമിനെ തിരഞ്ഞെടുക്കുന്ന സമ്പ്രദായം പാകിസ്ഥാൻ നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ താരങ്ങൾ ഓരോ കളിയിലും 70, 80, 100, 200 എന്നിങ്ങനെയാണ് സ്കോർ ചെയ്യുന്നതെന്നും അതിനെയാണ് മികച്ച പ്രകടനം എന്ന് പറയുന്നതെന്നും മിയാൻദാദ് അഭിപ്രായപ്പെട്ടു. പാകിസ്ഥാൻ കളിക്കാർ ഇതാണ് മാതൃക ആക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കെതിരെ എക്കാലവും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള പാകിസ്ഥാൻ താരമാണ് ജാവേദ് മിയാൻദാദ്. പാക്കിസ്ഥാന് വേണ്ടി 124 ടെസ്റ്റുകളിൽ നിന്നും 8832 റൺസും 233 ഏകദിനങ്ങളിൽ നിന്നും 7381 റൺസും അദ്ദേഹം നേടിയിട്ടുണ്ട്.
Discussion about this post