ഡൽഹി: നിർഭയ കേസ് പ്രതികളായ പവൻ ഗുപ്തയും അക്ഷയ് താക്കൂറും സമർപ്പിച്ച രണ്ടാം ദയാഹർജികളും രാഷ്ട്രപതി രാമ്നാഥ് കോവിന്ദ് തള്ളി. ഇതോടെ പ്രതികളെ വെള്ളിയാഴ്ച തൂക്കിലേറ്റാനുള്ള തടസ്സങ്ങൾ നീങ്ങി.
ഡൽഹി കോടതി പുറപ്പെടുവിച്ച മരണ വാറന്റ് പ്രകാരം കേസിലെ നാല് പ്രതികളെയും നാളെ പുലർച്ചെ 5.30നാണ് തൂക്കിലേറ്റേണ്ടത്. പ്രായപൂർത്തിയായില്ല എന്ന് കാട്ടി പ്രതിയായ പവൻ ഗുപ്ത സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതി തള്ളിയിരുന്നു. ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ആറംഗ ബെഞ്ചായിരുന്നു ഹർജി തള്ളിയത്.
2012 ഡിസംബറിൽ സംഭവം നടക്കുന്ന സമയത്ത് തനിക്ക് പ്രായപൂർത്തി ആയിരുന്നില്ല എന്ന് അവകാശപ്പെട്ട് പവൻ ഗുപ്ത സമർപ്പിച്ച ഹർജി ജസ്റ്റിസ് ആർ ബാനുമതി അദ്ധ്യക്ഷനായ ബെഞ്ച് ജനുവരി 20ന് തള്ളിയിരുന്നു. തുടർന്ന് പ്രതി നൽകിയ പുനപരിശോധനാ ഹർജിയും ജനുവരി 30ന് കോടതി തള്ളിയിരുന്നു.
അതേസമയം പ്രതികളുടെ ശിക്ഷ നടപ്പിലാക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ അവസാന വട്ട തയ്യാറെടുപ്പുകളിലാണ് തിഹാർ ജയിൽ അധികൃതർ. പ്രതികളായ മുകേഷ് സിംഗ്, അക്ഷയ് താക്കൂർ, പവൻ ഗുപ്ത, വിനയ് ശർമ്മ എന്നിവരെ 3ആം നമ്പർ ജയിലിനുള്ളിൽ ഒരേ സമയത്തായിരിക്കും തൂക്കിലേറ്റുക.
2012 ഡിസംബർ മാസം 16ആം തീയതി ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ വെച്ച് 23 വയസ്സുകാരിയായ പെൺകുട്ടിയെ പ്രതികൾ കൂട്ട ബലാത്സംഗം ചെയ്ത ശേഷം റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി രണ്ടാഴ്ചയ്ക്ക് ശേഷം മരണപ്പെടുകയായിരുന്നു.
Discussion about this post