ലോകത്താകമാനം കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഇത് മൂലം മനുഷ്യരാശിക്ക് ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ ചര്‍ച്ച ചെയ്യാനും ഏകോപന നടപടികള്‍ സ്വീകരിക്കാനും ലക്ഷ്യമിട്ട് അടിയന്തിര യോഗം ചേരാനൊരുങ്ങി ജി 20 രാജ്യങ്ങൾ. വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേരുന്ന അസാധാരണ യോഗത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും വെര്‍ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.
അധ്യക്ഷ സ്ഥാനത്തുള്ള സൗദി വീഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള യോഗം ചേരാനുള്ള തീരുമാനം എല്ലാ അംഗ രാജ്യങ്ങളെയും നേരത്തെ അറിയിച്ചിരുന്നു. ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കൊറോണ വൈറസിന്റെ ആഘാതം തടയാനുള്ള അടിയന്തര നടപടികള്‍ അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്ന് ജി 20 ഉച്ചകോടിയില്‍ തീരുമാനിക്കും.
ധനകാര്യ മന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരും മുതിര്‍ന്ന ആരോഗ്യ, വിദേശകാര്യ ഉദ്യോഗസ്ഥരും കൈക്കൊള്ളുന്ന നടപടികള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും തമ്മില്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് നടത്തുന്ന അന്താരാഷ്ട്ര ശ്രമങ്ങളെ കുറിച്ച് നേരത്തെ ഫോണിലൂടെ ചര്‍ച്ച നടത്തിയിരുന്നു.
അതേസമയം കൊറോണ വൈറസ് ബാധയിൽ ആഗോള തലത്തിൽ മരണസംഖ്യ 21,293 ആയി. 471,311 പേർ രോഗബാധിതരാണ്. 114,642 രോഗമുക്തി നേടി. ഇറ്റലിയിലും സ്പെയിനിലും മരണസംഖ്യ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്.
Discussion about this post