മുംബൈ: രാജ്യത്തെ ആദ്യ കൊറോണ പരിശോധനാ കിറ്റ് കണ്ടെത്തിയ ശാസ്ത്ര സംഘത്തെ നയിച്ചത് മിനാൽ ദക്കാവെ ഭോസ്ലെ എന്ന വനിതാ വൈറോളജിസ്റ്റ്. പൂനെ ആസ്ഥാനമായുള്ള മൈലാബ്സ് ഡിസ്കവറി സൊല്യൂഷൻസ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത അതിവേഗ ടെസ്റ്റിംഗ് കിറ്റിന് പിന്നിലാണ് ഭോസ്ലെ പ്രവർത്തിച്ചത്.
രാജ്യത്തിന് ഏറെ ഗുണകരമമായേക്കാവുന്ന ഗവേഷണ സംഘത്തെ ഭോസ്ലെ നയിച്ചത് പൂർണഗർഭിണിയായിരിക്കെയാണ്. നാലോ അഞ്ചോ മാസത്തെ ഗവേഷണം കൊണ്ട് കണ്ടെത്തേണ്ട കിറ്റ് വെറും ആറോ ഏഴോ ആഴ്ച കൊണ്ടാണ് ഭോസ്ലെയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്.
ഫെബ്രുവരി മാസത്തിലാണ് കൊറോണ പരിശോധനാ കിറ്റ് കണ്ടെത്താനുള്ള ഗവേഷണം മൈലാബ്സിൽ ആരംഭിച്ചത്. ഭോസ്ലെയുടെ നേതൃത്വത്തിലുള്ള പത്തു പേരാണ് ഗവേഷക സംഘത്തിലുണ്ടായിരുന്നത്.
മാർച്ച് 18 നാണ് മൈലാബ്സിന്റെ അതിവേഗ പരിശോധനാ കിറ്റായ ‘പാത്തോ ഡിറ്റെക്ടിന് ദേശീയ വൈറോളജി ഇസ്റ്റിറ്റ്യൂട്ട് അംഗീകാരം നൽകിയത്. അതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് ഭോസ്ലെ പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.
കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ സുപ്രധാന നാഴികക്കല്ലായേക്കാവുന്ന കണ്ടെത്തലാണ് പൂനെ ആസ്ഥാനമായുള്ള മൈലൈബ്സ് നടത്തിയിരിക്കുന്നത്. പൂനെ ജില്ലയിലെ ലോണാവാലയി പ്രവർത്തിക്കുന്ന കമ്പനിക്ക് പ്രതിദിനം 15,000 കിറ്റുകൾ നിർമ്മിക്കാൻ ശേഷിയുണ്ട്. ഉൽപാദനം ക്രമേണ പ്രതിദിനം 25,000 വരെയാക്കാനുള്ള ശേഷിയുണ്ടെന്നും കമ്പനി സഹസ്ഥാപകൻ ശ്രീകാന്ത് പട്ടോൾ വ്യക്തമാക്കി.
വേഗത്തിൽ രോഗ നിർണയം നടത്താനുള്ള ശേഷി കൈവരിക്കുകയെന്നത് രോഗ പ്രതിരോധത്തിൽ നിർണായകമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലും തദ്ദേശീയമായി പരിശോധനാ കിറ്റ് വികസിപ്പിച്ചരിക്കുന്നത്.
നിലവിലുള്ള കിറ്റുപയോഗിച്ച് രോഗനിർണയം നടത്താൻ 6 മുതൽ 8 മണിക്കൂർ വരെ എടുക്കുന്നുണ്ട്. എന്നാൽ ‘മൈലാബ് പാത്തോഡെക്റ്റ് കോവിഡ് -19 ക്വാളിറ്റേറ്റീവ് പിസിആർ കിറ്റ്’ ഉപയോഗിച്ച് രണ്ടര മണിക്കൂറിനുള്ളിൽ രോഗം നിർണയിക്കാനാകും.
കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത രോഗികളെ വരെ ഈ കിറ്റുപയോഗിച്ചുള്ള പരിശോധനയിൽ കണ്ടെത്താം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിസ്കോ) എന്നിവയിൽ നിന്നുള്ള അനുമതിയും മൈലാബ്സ് കിറ്റിന് ലഭിച്ചിട്ടുണ്ട്.
പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) തയ്യാറാക്കിയ കിറ്റുകളാണ് ഇന്ത്യ ഇപ്പോൾ രോഗനിർണയത്തിനായി ഉപയോഗിക്കുന്നത്. എന്നാൽ എൻഐവിയുടെ കിറ്റുപയോഗിച്ചുള്ള പരിശോധനയ്ക്ക് 4,500 രൂപ വരെയാണ് ചെലവ്. ഇതിന്റെ നാലിലൊന്ന് വിലയെ പുതിയ കിറ്റിനുള്ളൂ.
ഇതു കൂടാതെ എച്ച് ഐ വി, ഹെപ്പറ്റൈറ്റിസ്-ബി, ക്ഷയരോഗം എന്നിവയ്ക്കും സമാനമായ ടെസ്റ്റ് കിറ്റുകൾ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് ഭോസ്ലെയുടെ നേതൃത്വത്തിലുള്ള സംഘം.
Discussion about this post