മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളികൾക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തിയെന്ന് വ്യാജപ്രചരണം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം എടവണ്ണ സ്വദേശി സാക്കിര്‍ തുവ്വക്കാടാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ കേസ് എടുത്തതായി മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു.
തിങ്കളാഴ്ച രാത്രി ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വീടുകളിലേക്ക് പോകാന്‍ ട്രെയിന്‍ ഏര്‍പ്പെടുത്തിയെന്നായിരുന്നു സാക്കിർ പ്രചാരണം നടത്തിയത്. ഇത് വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
ഭക്ഷണവും വെള്ളവും ലഭ്യമാക്കണമെന്നും വീടുകളിലേക്ക് മടങ്ങാനുള്ള സൗകര്യം ഏര്‍പ്പാടുചെയ്യണമെന്നും ആവശ്യപ്പെട്ട് കോട്ടയം പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികൾ റോഡ് ഉപരോധിച്ച് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മലപ്പുറം സ്വദേശി വ്യാജ സന്ദേശം പ്രചരിപ്പിച്ചതെന്നാണ് വിവരം. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post