കേരളവുമായി ബന്ധിപ്പിക്കുന്ന അതിർത്തികൾ ലോക്ഡൗണിൽ അടച്ച കർണാടകത്തിന് നേരെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി സുപ്രീംകോടതിയെ സമീപിച്ചു. അതിർത്തിയിലുള്ള നാഷണൽ ഹൈവേ 66 ഉൾപ്പെടെയുള്ള റോഡുകളും, മറ്റുള്ള ഉൾനാടൻ റോഡുകളും കർണാടക സർക്കാർ കോവിഡ് മുൻകരുതൽ എന്ന പേരിൽ അടച്ചുപൂട്ടിയിരുന്നു. അഡ്വക്കേറ്റ് ഹാരിസ് ബീരാൻ വഴിയാണ് രാജ്മോഹൻ ഉണ്ണിത്താൻ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.കർണാടക സർക്കാരിന്റെ ഈ നടപടി മൂലം കേരളത്തിലേക്കുള്ള അവശ്യവസ്തുക്കളുടെ വിതരണം നിലച്ചിരിക്കുകയാണെന്നും കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആശുപത്രി ഉൾപ്പെടെ കർണാടകത്തിലെ പല സൗകര്യങ്ങളും ഉപയോഗപ്പെടുത്തുന്നതിന് തടസ്സം ഉണ്ടാകുന്നുവെന്നും കാണിച്ചാണ് ഹർജി.
ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ സംവിധാനത്തിനെതിരെയാണ് കർണാടക സർക്കാരിന്റെ ഈ നടപടിയെന്നും, സഞ്ചാരസ്വാതന്ത്ര്യം, ആഹാരത്തിനുള്ള അവകാശം, ആരോഗ്യ ശുശ്രൂഷയ്ക്കുള്ള അവകാശം തുടങ്ങി, ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Discussion about this post