ഡൽഹി: ലോക്ക് ഡൗണിന് ശേഷം രാജ്യത്തെ സ്കൂളുകളും കോളേജുകളും ഏപ്രിൽ 14ന് തന്നെ തുറക്കുമോ എന്ന ചോദ്യത്തിന് വിശദീകരണവുമായി കേന്ദ്ര മാനവ വിഭവ ശേഷി വികസന വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാൽ. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിശകലനം ചെയ്ത ശേഷമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇപ്പോഴത്തെ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സുരക്ഷയ്ക്കാണ് കേന്ദ്രസർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും ഏതെങ്കിലും സാഹചര്യത്തിൽ ഏപ്രിൽ 14ന് ശേഷവും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നാലും വിദ്യാർത്ഥികളുടെ ഭാവിയെ അത് ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി. ലോക്ക് ഡൗണിന് ശേഷമുള്ള സർക്കാരിന്റെ നയങ്ങളെക്കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയിൽ ആകെ 34 കോടി വിദ്യാർത്ഥികൾ ഉണ്ടെന്നും ഇത് അമേരിക്കയുടെ ആകെ ജനസംഖ്യയെക്കാൾ കൂടുതലാണെന്നും മന്ത്രി രമേശ് പൊഖ്രിയാൽ നിശാങ്ക് പറഞ്ഞു. അവരുടെ സുരക്ഷ പോലെ തന്നെ ഭാവിയും സർക്കാരിന് പ്രധാനമാണെന്നും നടത്താൻ ബാക്കിയുള്ള പരീക്ഷകളും മൂല്യനിർണ്ണയങ്ങളും സംബന്ധിച്ച വിഷയങ്ങളിൽ സർക്കാരിന് വ്യക്തമായ നയങ്ങൾ ഉണ്ടെന്നും ലോക്ക്ഡൗൺ നീങ്ങുകയും സാഹചര്യം അനുകൂലമാകുകയും ചെയ്യുന്ന മുറയ്ക്ക് തീരുമാനങ്ങൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗൺ കാലാവധി ഏപ്രിൽ 14ന് അവസാനിക്കും. ലോക്ക് ഡൗൺ നീട്ടുമോയെന്ന കാര്യത്തിൽ നിലവിൽ സർക്കാർ തീരുമാനമൊന്നും പ്രഖ്യാപിച്ചിട്ടില്ല. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപേ തന്നെ രാജ്യത്തെ സ്കൂളുകളിലും കോളേജുകളിലും ക്ലാസ്സുകൾ അവസാനിപ്പിച്ചിരുന്നു.
Discussion about this post