തിരുവനന്തപുരം: ലോക്ഡൗണിന് ശേഷം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയില്ലെങ്കില്‍ ജൂലൈയില്‍ സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് രോഗവ്യാപന സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പഠനറിപ്പോർട്ട്. പഠന റിപ്പോര്‍ട്ട് അതോറിറ്റി സര്‍ക്കാറിന് സമര്‍പ്പിച്ചു.
സംസ്ഥാനത്ത് കൊറോണ വൈറസ് സംബന്ധിച്ച കണക്കുകള്‍ എല്ലാം ആശ്വാസം പകരുന്നതാണ്. രണ്ടാം വരവിനെ സംസ്ഥാനം ഫലപ്രദമായി പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് രോഗം പടരുന്നവരുടെ ശരാശരി എണ്ണം പത്തിലും താഴെയാണ്. കൂടുതല്‍ പേര്‍ രോഗ മുക്തി നേടുകയും ചെയ്യുന്നു. ഇന്നലെ മാത്രം 7 പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ ഭേദമായവരുടെ എണ്ണം 27 ആണ്.
പ്രതിരോധ നടപടികളില്‍ വീഴ്ചയുണ്ടായാല്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ 50 ലക്ഷത്തിനും 80 ലക്ഷത്തിനും ഇടയില്‍ വരെ രോഗബാധിതര്‍ ഉണ്ടാകാമെന്ന് പഠന റിപ്പോര്‍ട്ടിൽ പറയുന്നു. 5 ലക്ഷം മുതല്‍ 8 ലക്ഷം വരെ ആളുകള്‍ക്ക് ആശുപത്രിവാസം വേണ്ടിവരാം. 40,000 മുതല്‍ 60,000 പേരെ ഒരേസമയം തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വരാം എന്നും പഠനം പറയുന്നു.
ഈ ഒരു ഘട്ടത്തിലേക്ക് കടക്കാതിരിക്കാന്‍ 4 നിര്‍ദേശങ്ങളും ദുരന്ത നിവാരണ അതോറിറ്റി മുന്നോട്ട് വെക്കുന്നു. 1-വിദേശങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കു കര്‍ശന സ്ക്രീനിങ്, ക്വാറന്റീന്‍ നടപടികള്‍ ഏര്‍പ്പെടുത്തുക, 2. കൈ കഴുകല്‍, മാസ്ക് ഉപയോഗിക്കല്‍ എന്നിവ ചേര്‍ന്ന ബ്രേക്ക് ദ് ചെയിന്‍ പ്രചാരണം ശക്തിപ്പെടുത്തുക, 3. സാമൂഹ്യ അകലം പാലിക്കല്‍ കര്‍ശനമാക്കുക, 4. സംസ്ഥാനത്തിനുള്ളില്‍ രോഗസാധ്യതയുള്ളവരെ ക്വാറന്റീന്‍ ചെയ്യുക എന്നിവയാണ് അത്.
ഈ നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കിയാല്‍ കേരളത്തില്‍ രോഗവ്യാപന സാധ്യത തടയാന്‍ കഴിയുമെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നു. ഈ ഘട്ടം തരണം ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് എന്തെങ്കിലും കാരണവശാല്‍ രോഗം പകരാനുള്ള സാധ്യതയുണ്ടെങ്കില്‍ അത് അത് അടുത്ത വര്‍ഷം ആദ്യം മാത്രമായിരിക്കും. നിലവില്‍ രോഗസാധ്യത ഉള്ളവര്‍, സമ്പര്‍ക്കത്തിലുള്ളവര്‍, രോഗബാധയുള്ളവര്‍, രോഗം ഭേദമായവര്‍ എന്നിവരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്.
അതേസമയം, വെള്ളിയാഴ്ച കേരളത്തില്‍ 7 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലകളിലെ 3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നതാണ്. 5 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. അതില്‍ രണ്ട് പേര്‍ കണ്ണൂരിലും 3 പേര്‍ കാസര്‍ഗോഡും ഉള്ളവരാണ്.
ഇന്നലെ കേരളത്തില്‍ 27 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവാകുകയും ചെയ്തു. കാസര്‍ഗോഡ് ജില്ലയിലുള്ള 17 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 8 പേര്‍) കണ്ണൂര്‍ ജില്ലയിലുള്ള 6 പേരുടേയും കോഴിക്കോട് ജില്ലയിലുള്ള 2 പേരുടേയും (ഒരാള്‍ കാസര്‍ഗോഡ്) എറണകുളം, തൃശൂര്‍ ജില്ലകളിലുള്ള ഓരോരുത്തരുടേയും ഫലമാണ് നെഗറ്റീവായത്.
Discussion about this post