പട്ന: വിസാ ചട്ടങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് പതിനൊന്ന് വിദേശികൾ ബിഹാറിൽ അറസ്റ്റിലായി. ഇവർ നിസാമുദ്ദിൻ മതസമ്മേളനവുമായി ബന്ധമുള്ളവരാണെന്ന് ബിഹാർ പൊലീസ് അറിയിച്ചു. ഇൻഡോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവർ.
ഇവരെ വിശദമായ പരിശോധനകൾക്ക് വിധേയരാക്കിയ ശേഷമാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ബക്സാർ പൊലീസ് സൂപ്രണ്ട് ഉപേന്ദ്ര നാഥ് വർമ്മ മാധ്യമങ്ങളോട് പറഞ്ഞു. യാത്രാവിസ ദുരുപയോഗം ചെയ്ത് തബ്‌ലീഗ് മതചടങ്ങിൽ പങ്കെടുത്തതിന് ഒമ്പത് ബംഗ്ലാദേശ് സ്വദേശികൾക്കെതിരേ സമസ്തിപുർ ജില്ലയിലും എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് വ്യക്തമാക്കിയിരുന്നു.
നേരത്തെ തമിഴ്നാട്ടിൽ നിന്നും ഉത്തർ പ്രദേശിൽ നിന്നും മധ്യപ്രദേശിൽ നിന്നും നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത വിദേശികളെ മതിയായ യാത്രാരേഖകളുടെ അഭാവത്തിൽ പൊലീസ് പിടികൂടിയിരുന്നു. വിദേശികളെ മസ്ജിദിനുള്ളിൽ ഒളിവിൽ കഴിയാൻ സഹായിച്ചതിന് ഒരു തബ്ലീഗ് ജമാ അത്ത് ഭാരവാഹിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post