രാമനഗര: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾക്കും സാംസ്കാരിക ചടങ്ങുകൾക്കും രാജ്യത്ത് കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി മകന്റെ വിവാഹം ആഘോഷമാക്കിയിരിക്കുകയാണ് കർണ്ണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി.
കർണ്ണാടക മുൻ മുഖ്യമന്ത്രിയും രാമനഗര എം എൽ എയുമായ കുമാരശ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയും മുൻ മന്ത്രിയും കോൺഗ്രസ്സ് നേതാവുമായ എം കൃഷ്ണപ്പയുടെ മകൾ രേവതിയും തമ്മിൽ നടന്ന വിവാഹ ചടങ്ങാണ് വിവാദമായിരിക്കുന്നത്. രാമനഗരയിലെ ഒരു ഫാം ഹൗസിൽ വെച്ച് നടന്ന ഗംഭീരമായ വിവാഹഘോഷങ്ങളിൽ സാമൂഹിക അകലപാലനം അടക്കമുള്ള എല്ലാ നിയന്ത്രണങ്ങളും ലംഘിക്കപ്പെട്ടതായാണ് കണ്ടെത്തിയിരിക്കുന്നത്.
സാമൂഹിക അകലം കൃത്യമായി പാലിച്ച് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുമെന്നായിരുന്നു കുമാരസ്വാമി സർക്കാരിനെ അറിയിച്ചിരുന്നത്. എന്നാൽ ഇതെല്ലാം ലംഘിക്കപ്പെട്ടു എന്നാണ് വിവരം.
മുൻ സംസ്ഥാന മുഖ്യമന്ത്രിയായ കുമാരസ്വാമിയുടെ ഈ നടപടിക്കെതിരെ ബിജെപി ശക്തമായി രംഗത്തെത്തി. അദ്ദേഹത്തിന്റെ നിലവാരത്തിന് ചേരാത്ത പ്രവൃത്തിയാണ് ഇതെന്ന് ബിജെപി ആരോപിച്ചു. കുമാരസ്വാമി പ്രധാനമന്ത്രിയുടെ ആഹ്വാനം പരസ്യമായി ലംഘിച്ച് രോഗപ്രതിരോധ പ്രവർത്തനങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണെന്നും ബിജെപി വ്യക്തമാക്കി.
വിവാഹ ചടങ്ങുകളിലെ ആഘോഷങ്ങളും ആർഭാടങ്ങളും ചട്ടലംഘനങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കാനാണ് വിവാഹം ഫാം ഹൗസിലേക്ക് മാറ്റിയതെന്നും മാദ്ധ്യമങ്ങളെ വിലക്കിയതെന്നും ആരോപണം ഉയരുന്നു.
അതേസമയം കർണ്ണാടകയിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം 315 ആയി. 13 പേർ മരിച്ചപ്പോൾ 82 പേർക്ക് രോഗം ഭേദമായി.
Discussion about this post