ഡൽഹി: രോഗലക്ഷണമില്ലാത്തവരിലും സാമ്പിൾ എടുക്കാതെയും കൊറോണ അടക്കമുള്ള രോഗനിർണ്ണയങ്ങൾ നടത്താനുള്ള കണ്ടു പിടിത്തവുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയുള്ള കണ്ടു പിടിത്തം നടത്തിയിരിക്കുന്നത് ജപ്പാനിലെ ഇന്ത്യൻ മെഡിക്കൽ ഗവേഷകരാണ്. ജപ്പാനിലെ ക്യോട്ടോയിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞര്‍ ഐഐടി റൂർക്കിയിലെ അധ്യാപകന്റെയും വിദ്യാർഥികളുടെയും സഹായത്തോടെയാണ് കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
എക്സ് റേ ഉപയോഗിച്ചു പ്രവർത്തിക്കുന്ന സോഫ്റ്റ്‍വെയർ ഉപയോഗിച്ച് നോവൽ കൊറോണ വൈറസുകളുടെ സാന്നിധ്യം കണ്ടെത്താനും ലക്ഷണങ്ങൾ ഇല്ലാത്തവരിലും ഫലപ്രദമായി രോഗനിർണ്ണയം നടത്താനും സാധിക്കും. 99.69 ശതമാനം കൃത്യതയോടെ സോഫ്റ്റ്‍വെയർ പ്രവർത്തിക്കുമെന്നാണു വിവരം. എക്സ് റേ ഉപയോഗിച്ചു പ്രവർത്തിക്കുന്നതു കൊണ്ടുതന്നെ സ്വാബുകൾ ഒഴിവാക്കാൻ സാധിക്കും. കൂടാതെ അതിവേഗത്തിലുള്ള പരിശോധനയും സാധ്യമാകും. 3.63 സെക്കന്റിൽ 100 ചിത്രങ്ങളാണു പകർത്താൻ സാധിക്കുക. രോഗികളെ തൊടേണ്ട ആവശ്യം ഇല്ല എന്നതാണ് ഇതിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രയോജനമെന്ന് മെഡിക്കൽ ശാസ്ത്രജ്ഞൻ നമശിവായം ഗണേഷ് പാണ്ഡ്യൻ പറയുന്നു.
ചിലവ് കുറവാണ് എന്നത് ഈ സാങ്കേതിക വിദ്യയുടെ മറ്റൊരു നേട്ടമാണ്. കൂടാതെ മറ്റേതെങ്കിലും വൈറസ് സാന്നിധ്യം കണ്ടെത്താനും എളുപ്പത്തിൽ ഉപയോഗിക്കാം. ന്യൂമോണിയ പോലുള്ള രോഗാവസ്ഥകളുടെ നിർണ്ണയവും അതിവേഗം സാദ്ധ്യമാകുമെന്നും ഗവേഷകർ വിശദീകരിക്കുന്നു.
ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിശോധന വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. രോഗിയുടെ നെഞ്ചിന്റെ എക്സ് റേ എടുത്ത ശേഷം ഇത് ഡീപ് ആൻഡ് മെഷീൻ ലേണിങ് മോഡലിലേക്ക് അയക്കുന്നു. സെക്കന്റിനുള്ളിൽ ഒരാൾക്ക് കോവിഡ് 19, ന്യൂമോണിയ രോഗങ്ങൾ ഉണ്ടോ, അരോഗ്യവാനാണോ എന്നീ കാര്യങ്ങൾ വ്യക്തമാകുമെന്ന് ഡോക്ടർ പാണ്ഡ്യൻ അവകാശപ്പെടുന്നു.
നൂതനമായ ഈ സാങ്കേതിക വിദ്യ ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയാൽ ക്യോട്ടോയിലെ സംഘവുമായി ചേർന്നു പ്രവര്‍ത്തിക്കാൻ മൂന്ന് സംസ്ഥാനങ്ങളിലെ സർക്കാരുകൾ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. വിദ്യാർഥിയായ വിനോദ് ജോസഫ്, ഐഐടി റൂർക്കിയിലെ പ്രഫസർ ബാലസുബ്രഹ്മണ്യൻ രാമൻ എന്നിവരോടൊപ്പം ചേർന്നാണ് പാണ്ഡ്യൻ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയത്.
Discussion about this post