തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ ഇടപാടില്‍ സര്‍ക്കാരിന്റെ പങ്ക് മൂടിവെക്കാനുള്ള നീക്കമാണ് ഐ.ടി സെക്രട്ടറി ശിവശങ്കര്‍ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എല്ലാം ഉദ്യോഗസ്ഥ തലത്തില്‍ ചെയ്തതാണെന്ന് വരുത്തി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമം. ശിവശങ്കര്‍ സെക്രട്ടറിയായ ശേഷം ഐടി വകുപ്പില്‍ നടന്നിട്ടുള്ള എല്ലാ ഇടപാടുകളെ കുറിച്ചും അന്വേഷണം വേണം. ഐടി സെക്രട്ടറിയുടെ പ്രവര്‍ത്തനങ്ങളിലാകെ ദുരൂഹതയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേവലം ഉദ്യോഗസ്ഥ തലത്തില്‍ നടന്ന ഇടപാടാണിതെന്ന് വിശ്വസിക്കാനാകില്ല. എല്ലാം തന്റെ വിവേചനാധികാരത്താല്‍ താന്‍ മാത്രം ചെയ്തതാണെന്ന ഐടി സെക്രട്ടറിയുടെ വാദം ഉന്നതരെ രക്ഷിക്കാനാണ്. സ്പ്രിംഗ്ളര്‍ ഇടപാട് വിവാദമായപ്പോള്‍ പിഴവുകള്‍ തിരുത്താം എന്നും പറയുന്നതും അതിനു തന്നെയാണ്. ഉന്നത തലത്തിലുള്ള ഇടപാടിന്റെ ഏജന്റാണ് ഐടി സെക്രട്ടറി. സര്‍ക്കാരിന് മൊത്തത്തില്‍ ഇക്കാര്യത്തില്‍ വ്യക്തമായ പങ്കുണ്ട്. അതിനാല്‍ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐടി മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ശിവശങ്കറിന്റെ വിദേശയാത്രകളെ കുറിച്ചും വിദേശ ഇടപാടുകളെ കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
സ്പ്രിംഗ്ളര്‍ അഴിമതിയിൽ ഉയര്‍ന്നു വന്നിട്ടുള്ള ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിനായില്ല. മാത്രമല്ല, ആ ഇടപാടിനു പിന്നില്‍ വന്‍ ഗൂഢാലോചനയും അഴിമതിയും ഉണ്ടെന്ന് കൂടുതല്‍ വ്യക്തമാകുകയും ചെയ്യുകയാണിപ്പോള്‍. കേരളത്തിലെ ഐടി സംവിധാനങ്ങളെ വിശ്വാസത്തിലെടുക്കാനോ വികസിപ്പിക്കാനോ ഐ.ടി സെക്രട്ടറി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംവിധാനങ്ങളാകെ മോശമാണെന്നും പര്യാപ്തമല്ലെന്നുമാണ് അദ്ദേഗത്തിന്റെ നിലപാട്. വിദേശ രാജ്യങ്ങളിലെ കുത്തകകളോടുള്ള അദ്ദേഹത്തിന്റെ സ്നേഹമാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കോടികളുടെ അഴിമതി ഇതിനു പിന്നിലുണ്ടെന്ന് പകല്‍ പോലെ വ്യക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post