കോവിഡ് 19-ന്റെ വ്യാപനം തടയാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഈ സാഹചര്യത്തിലും നിരോധിക്കപ്പെട്ട വന്യമൃഗങ്ങളെ കൊന്നൊടുക്കുന്നത് വടക്ക് കിഴക്കൻ ഇന്ത്യയിലെ പതിവ് കാഴ്ചയാകുന്നു. അരുണാചൽ പ്രദേശിലെ നാഹർലാഗുൻ എന്ന പ്രദേശത്തെ പരിസരവാസികൾ വെള്ളിയാഴ്ച ഏകദേശം 10 അടി നീളമുള്ള ഒരു രാജവെമ്പാലയെ കൊന്നു.ചത്ത രാജവെമ്പാലയെ കഴുത്തിലും ശരീരത്തിലും ചുറ്റി നടക്കുന്നതും, മൂന്ന് പേർ പാമ്പിനെ വാഴയിലയിൽ വെച്ച് വെട്ടാൻ തയ്യാറെടുക്കുന്നതുമായ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലെല്ലാം വൈറലായിരുന്നു.ഇതേത്തുടർന്നാണ് സംഭവം അധികാരികളറിഞ്ഞത്.
അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ അധികാരികൾ സംഭവം സ്ഥീകരിക്കുകയും വീഡിയോയിലുള്ള മൂന്ന് പേരെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ടെന്ന് ജില്ലയിലെ സഹ വൻ വകുപ്പ് ഉദ്യോഗസ്ഥനായ ഉമേഷ് കുമാർ പറഞ്ഞു.വളരെ അപൂർവമായി മാത്രം കാണുന്ന രാജവെമ്പാലയെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇവയെ കൊല്ലുന്നത് 5 വർഷം തടവും 25, 000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.അരുണാചൽ പ്രദേശിന്റെ അയൽസംസ്ഥാനമായ ആസ്സാമിലും കഴിഞ്ഞ ദിവസം ഒരു പുള്ളിപ്പുലിയെ പ്രദേശവാസികൾ കൊന്നിരുന്നു.നാഗാലാന്റിലെ രണ്ട് പേർ ചേർന്ന് മാനുകളെയും വെരുകിനെയും കൊല്ലുന്നതുമായ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപിക്കുന്നുണ്ട്.ഇവരെ തിരിച്ചറിഞ്ഞാൽ ഉടനടി നടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.








