പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് കുന്നിൻ പ്രദേശങ്ങളിലും സമീപ മേഖലകളിലുമുള്ള ഗൂർഖ ജനവിഭാഗങ്ങളുടെ സ്വത്വപ്രശ്നങ്ങൾക്കും ദീർഘകാല രാഷ്ട്രീയ ആവശ്യങ്ങൾക്കും ശാശ്വത രാഷ്ട്രീയ പരിഹാരം കാണുന്നതിനായി പുതിയ ഉന്നതതല സമിതിക്ക് രൂപം നൽകി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ സിലിഗുറിയിൽ നടന്ന നിർണായക ത്രികക്ഷി ചർച്ചയ്ക്ക് ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ സുപ്രധാന തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുൻ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവും മുൻ ബിഎസ്എഫ് ഡയറക്ടർ ജനറലുമായ പങ്ക്ജ് കുമാർ സിംഗിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അന്തിമ കരാറിന്റെ കരട് രേഖ തയ്യാറാക്കുകയും നടപടിക്രമങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുക.
ഇന്ത്യൻ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് തന്നെ ഗൂർഖ ജനതയുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കണ്ടെത്തുമെന്നും അതിനായി അർഹമായ കേന്ദ്ര ഫണ്ട് ലഭ്യമാക്കുമെന്നും യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ഉറപ്പുനൽകി. ചർച്ചയിൽ ഗൂർഖാ ജനമുക്തി മോർച്ച (ജിജെഎം) തലവൻ ബിമൽ ഗുരുംഗ്, ഗൂർഖാ നാഷണൽ ലിബറേഷൻ ഫ്രണ്ട് (ജിഎൻഎൽഎഫ്) അധ്യക്ഷൻ മൻ ഘീസിങ്, ഡാർജിലിംഗ് എംപി രാജു ബിസ്ത എന്നിവരടക്കം പ്രമുഖ ഗൂർഖ നേതാക്കളും പശ്ചിമ ബംഗാൾ സർക്കാരിന്റെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ഭരണഘടനാപരമായ രീതിയിൽ ശാശ്വത പരിഹാരം കാണാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ യോഗത്തിൽ പങ്കെടുത്ത ഗൂർഖാ സംഘടനകളുടെ നേതാക്കൾ പൂർണ്ണമായി പിന്തുണയ്ക്കുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു.
മുൻപ് നിലവിൽ വന്ന ഡാർജിലിംഗ് ഗൂർഖ ഹിൽ കൗൺസിൽ (ഡിജിഎച്ച്സി), ഗൂർഖാലാൻഡ് ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷൻ (ജിടിഎ) തുടങ്ങിയ സംവിധാനങ്ങൾക്ക് പ്രദേശത്ത് ദീർഘകാല സമാധാനവും രാഷ്ട്രീയ സ്ഥിരതയും ഉറപ്പാക്കാൻ സാധിച്ചിരുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടിക്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്. 1988-ൽ ഒപ്പുവെച്ച ചരിത്രപരമായ ഗൂർഖ കരാറിന്റെ വാർഷിക ദിനത്തിൽ തന്നെ പുതിയ ചർച്ചകൾ നടന്നു എന്ന പ്രത്യേകതയുമുണ്ട്. വരാനിരിക്കുന്ന നിർദ്ദിഷ്ട കരാർ ഡാർജിലിംഗ്, ദൂവാർസ്, തെരായി മേഖലകളിലെ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ ആഗ്രഹങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.








