ഡൽഹി: മഹാരാഷ്ട്രയിലെ പാൽഘറിൽ രണ്ട് ഹിന്ദു സന്യാസിമാരടക്കം മൂന്ന് പേരെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ മഹാരാഷ്ട്ര ഡിജിപിക്ക് നോട്ടീസ് അയച്ചു.
നാലാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമീഷൻ ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവം ഉദ്യോഗസ്ഥരുടെ കൃത്യവിലോപത്തിന്റെ സ്പഷ്ടമായ ഉദാഹരണമാണെന്ന് കമ്മീഷൻ വിലയിരുത്തി. രാജ്യം ആകമാനം ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രത പുലർത്തുന്ന സമയത്ത് ആൾക്കൂട്ടം ഇത്തരമൊരു കൃത്യം നടത്താൻ തുനിഞ്ഞത് സംവിധാനങ്ങളുടെ വീഴ്ചയാണെന്നും ഇരകളുടെ ജീവിക്കനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും കമ്മീഷൻ വിലയിരുത്തി.
സുശീൽ ഗിരി, കല്പവൃക്ഷ് ഗിരി എന്നീ സന്യാസിമാർ ഡ്രൈവറോടൊപ്പം ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു. ഇവരെയാണ് കള്ളന്മാർ എന്ന് ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് മാദ്ധ്യമ വാർത്തകളുടെയും പരാതിയുടെയും അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ നിരീക്ഷിച്ചു.
ഇരകൾ കൊടിയ പീഡനങ്ങൾക്ക് വിധേയരായി മരണത്തിലേക്ക് നയിക്കപ്പെടുമ്പോഴും പൊലീസിന്റെ നിഷ്ക്രിയ സാന്നിദ്ധ്യം ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി.
Discussion about this post