വിഴിഞ്ഞം രാജ്യാന്തര അന്താരാഷ്ട്ര തുറമുഖത്തിന്റെ ചരക്കുനീക്കം അതിവേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള റെയിൽ കണക്റ്റിവിറ്റി പദ്ധതിയിൽ നിർണായക മുന്നേറ്റം. വിഴിഞ്ഞത്തുനിന്ന് ബാലരാമപുരത്തേക്കുള്ള ഭൂഗർഭ റെയിൽപാതയ്ക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ബാലരാമപുരം ഭാഗത്തെ 11.5 ഏക്കർ ഭൂമി അടുത്ത മാസത്തോടെ പൂർണ്ണമായും ഏറ്റെടുക്കുമെന്ന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) അധികൃതർ അറിയിച്ചു. ഇതോടൊപ്പം വിഴിഞ്ഞം ഭാഗത്തെ ഭൂമി ഏറ്റെടുക്കൽ നടപടികളും വേഗത്തിൽ പുരോഗമിച്ചുവരികയാണ്. ഔട്ടർ റിങ് റോഡ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുയർന്ന ചില സാങ്കേതിക തടസ്സങ്ങളാണ് ബാലരാമപുരം ഭാഗത്തെ നടപടികൾ വൈകിച്ചതെന്നും പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായും അധികൃതർ വ്യക്തമാക്കുന്നു.
ആകെ 10.7 കിലോമീറ്റർ നീളമുള്ള വിഴിഞ്ഞം-ബാലരാമപുരം റെയിൽ ലൈനിന്റെ ഭൂരിഭാഗവും ഭൂമിക്കടിയിലൂടെയാണെന്ന പ്രത്യേകതയുമുണ്ട്. ഇതിൽ 9.02 കിലോമീറ്റർ ദൂരവും തുരങ്കത്തിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കങ്ങളിലൊന്നായി മാറും ഇത്. ജനസാന്ദ്രതയേറിയ മേഖലകളിലെ നിർമാണം സുരക്ഷിതമാക്കാൻ ഭൂനിരപ്പിൽനിന്ന് 35 മീറ്റർ വരെ ആഴത്തിലാണ് പാത നിർമിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വീടുകൾക്കും നിർമിതികൾക്കും യാതൊരുവിധ കേടുപാടുകളും സംഭവിക്കാത്ത രീതിയിലാണ് നിർമാണം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പിപിപി (PPP) മാതൃകയിൽ 1482 കോടി രൂപ ചെലവഴിച്ചാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്കായി ദക്ഷിണ റെയിൽവേയും വിസിലും തമ്മിൽ നേരത്തെ തന്നെ ധാരണാപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്. സുരക്ഷിതവും അത്യാധുനികവുമായ രീതിയിൽ പാത പൂർത്തിയാക്കുന്നതിനായി കൊങ്കൺ റെയിൽവേയ്ക്കാണ് നിർമാണ ചുമതല നൽകിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ ടെൻഡർ നടപടികളിലേക്ക് അതിവേഗം കടക്കാനാണ് സർക്കാരിന്റെയും വിസിലിന്റെയും പദ്ധതി. ഈ റെയിൽ പാത യാഥാർഥ്യമാകുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചരക്കുനീക്കം റോഡ് മാർഗ്ഗത്തെ ആശ്രയിക്കാതെ തന്നെ റെയിൽവേ നെറ്റ്‌വർക്കിലേക്ക് നേരിട്ട് ബന്ധിപ്പിക്കാൻ വിഴിഞ്ഞം തുറമുഖത്തിന് സാധിക്കും.









