ന്യൂഡൽഹി : സി.ബി.എസ്.ഇ സ്കൂളുകളിൽ ആറാം ക്ലാസ് മുതൽ മൂന്നാം ഭാഷാ നയം നടപ്പിലാക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി പാർലമെന്ററി സമിതി റിപ്പോർട്ട്. ലോക്‌സഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ്, പുതിയ ഭാഷാ നയം നടപ്പാക്കാൻ ആവശ്യമായ സമയം സ്കൂളുകൾക്ക് നൽകിയില്ലെന്നും ആവശ്യത്തിന് അധ്യാപകരെയോ പഠന സാമഗ്രികളെയോ ലഭ്യമാക്കിയില്ലെന്നും പാർലമെന്ററി സമിതി ചൂണ്ടിക്കാട്ടിയത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP 2020) ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കൈക്കൊണ്ട ഭാഷാ പരിഷ്കാരങ്ങൾ മാറ്റത്തിന് വഴിവെച്ചെങ്കിലും, പ്രായോഗികമായ തയാറെടുപ്പുകളില്ലാതെ പെട്ടെന്ന് എടുത്ത തീരുമാനങ്ങൾ വിദ്യാർത്ഥികളിലും അധ്യാപകരിലും രക്ഷിതാക്കളിലും കടുത്ത മാനസിക സമ്മർദ്ദമാണ് സൃഷ്ടിച്ചതെന്ന് സമിതി വ്യക്തമാക്കുന്നു.
മതിയായ പരിശീലനം ലഭിച്ച അധ്യാപകരുടെ കുറവും പ്രദേശിക ഭാഷകളിലുള്ള പാഠപുസ്തകങ്ങളുടെ ക്ഷാമവും മൂന്നാം ഭാഷാ പദ്ധതിയുടെ നടത്തിപ്പിന് വലിയ തടസ്സമായെന്ന് സമിതി വിലയിരുത്തി. ഭാഷ തിരഞ്ഞെടുക്കുന്നതിൽ സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും വ്യക്തതയില്ലാത്തത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കി. കേന്ദ്രീയ വിദ്യാലയങ്ങൾ പ്രാദേശിക ഭാഷാ അധ്യാപകരെ കരാറടിസ്ഥാനത്തിൽ നിയമിക്കാൻ ശ്രമിച്ചെങ്കിലും, പൊതുവെ രാജ്യത്തുടനീളമുള്ള സ്കൂളുകളിൽ ഭാഷാ അധ്യാപകരുടെയും തർജ്ജമ ചെയ്ത പാഠപുസ്തകങ്ങളുടെയും വൻ ക്ഷാമമാണ് നേരിടുന്നതെന്ന് പാർലമെന്ററി റിപ്പോർട്ട് അടിവരയിടുന്നു.
ഭാഷാ പഠനം കാര്യക്ഷമമാക്കുന്നതിനായി പാഠപുസ്തകങ്ങളും മാതൃഭാഷാ പഠന സാമഗ്രികളും അതിവേഗം തയാറാക്കി നൽകാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തോട് സമിതി നിർദ്ദേശിച്ചു. പ്രാദേശിക ഭാഷകളിൽ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി അധ്യാപക നിയമന നടപടികൾ കാര്യക്ഷമമാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് ആവശ്യമായ സഹായം നൽകണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. വരും അക്കാദമിക വർഷങ്ങൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ എല്ലാ സ്കൂളുകളിലും ആവശ്യമായ പഠനസാമഗ്രികളും തർജ്ജമ ചെയ്ത പുസ്തകങ്ങളും ലഭ്യമാക്കാനുള്ള കൃത്യമായ വിതരണ ശൃംഖല വിദ്യാഭ്യാസ മന്ത്രാലയം ഉറപ്പാക്കണമെന്നും സമിതി ശുപാർശ ചെയ്തു.








