ഡൽഹി: കൊറോണ വൈറസ് ബാധയ്ക്കെതിരെ പോരാടുന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകളെയും ജനങ്ങളെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ ജനങ്ങളാണ് നായകരെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യയിലെ ജനങ്ങൾ ഈ പോരാട്ടത്തിൽ ധീരമായി പങ്കെടുക്കുന്നു. നമ്മൾ ദാരിദ്ര്യത്തോടും പൊരുതുകയാണ്. നാമേവരും ഒരുമിച്ച് ഇതിനെ അതിജീവിക്കും. നാം ഓരോരുത്തരും ഈ പോരാട്ടത്തിലെ യോദ്ധാക്കളാണ്.’ പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് ഒരാളും പട്ടിണി കിടക്കുന്നില്ല എന്ന് ഈ സന്ദർഭത്തിൽ ഉറപ്പ് വരുത്തുന്നത് രാജ്യത്തെ കർഷകരാണ്. അവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ചിലർ വാടക വാങ്ങാതെ ആളുകളെ പാർപ്പിക്കുന്നു. സ്കൂളുകളിൽ ക്വാറന്റീനിൽ കഴിയുന്ന തൊഴിലാളികൾ സ്കൂളുകൾക്ക് പെയിന്റ് അടിക്കുന്നു. ഇവയൊക്കെ പോരാട്ടത്തിന്റെ ദീപ്ത മുഖങ്ങളാണ്. പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കൊവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ‘കൊവിഡ് വാറിയേഴ്സ്‘ എന്ന വെബ്സൈറ്റ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഡോക്ടർമാരും നഴ്സുമാരും അടക്കം ഒന്നേകാൽ കോടി ജനങ്ങൾ ഇതിനോടകം അംഗങ്ങളായ വെബ്സൈറ്റിൽ ചേരാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
ഇന്ന് ലോക നേതാക്കളെല്ലാം ഇന്ത്യക്ക് നന്ദി പറയുകയാണ്. അത് കേൾക്കുമ്പോൾ വലിയ അഭിമാനം തോന്നുകയാണ്. ഇന്ത്യ ഒരേസമയം സ്വന്തം പൗരന്മാരെയും ലോകത്തെയാകെയും പരിചരിക്കുന്നു. പ്രധാനമന്ത്രി പറഞ്ഞു.
എല്ലാവരും മാസ്ക്കുകൾ ഉപയോഗിക്കണമെന്നും പൊതു സ്ഥലങ്ങളിൽ തുപ്പുന്ന ശീലം ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് രോഗബാധ നേരിടുന്നതിൽ സഹകരിച്ച് മുന്നേറുന്ന സംസ്ഥാന സർക്കാരുകളെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
രാജ്യത്തെ ജനങ്ങൾക്ക് അക്ഷയ തൃതീയ ആശംസകളും പെരുന്നാൾ ആശംസകളും നേരുന്നതായും കൊറോണ മുക്തമായ ഒരു പെരുന്നാൾ ആഘോഷിക്കാൻ ഏവർക്കും സാധിക്കട്ടെയെന്നാണ് തന്റെ പ്രാർത്ഥനയെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Discussion about this post