ഡൽഹി: കൊവിഡ് ബാധിതരെ മാനസികമായി അകറ്റി നിർത്തരുതെന്ന് സംസ്ഥാന മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രോഗബാധ ഒരു കുറ്റമല്ലെന്നും രോഗികൾക്ക് മാനസിക പിന്തുണയും കരുതലുമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രദേശത്ത് രോഗബാധ ഉണ്ടാകുന്നത് ആ നാടിന്റെ കുറ്റമായി കാണാനാകില്ലെന്നും അതിനാൽ തന്നെ രോഗബാധയുമായി ബന്ധപ്പെട്ട വിവരങ്ങൾ സംസ്ഥാനങ്ങൾ മറച്ചു വെക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ രാജ്യവ്യാപക ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിംഗ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇളവുകൾ പ്രഖ്യാപിക്കപ്പെട്ടുവെന്ന് കരുതി നിയന്ത്രണങ്ങൾ ലംഘിക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. സംസ്ഥാന മുഖ്യമന്ത്രിമാർക്ക് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോക്ടർ ഹർഷ വർദ്ധൻ, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.
പരമ്പരാഗത മുഖാവരണമണിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ പങ്കെടുത്തത്. മുഖാവരണം ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് കഴിഞ്ഞ ദിവസം മൻ കി ബാത്തിൽ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
കൊവിഡ് രോഗവ്യാപനം രാജ്യത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രി ഏപ്രിൽ 14 വരെ രാജ്യവ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. തുടർന്ന് മെയ് 3 വരെ ലോക്ക് ഡൗൺ നീട്ടിയിരിക്കുകയാണ്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊള്ളുന്ന തീരുമാനങ്ങളെ ലോകാരോഗ്യ സംഘടനയും പ്രബല രാഷ്ട്രങ്ങളും അഭിനന്ദിച്ചിരുന്നു.
Discussion about this post