ഡൽഹി: പ്രവാസികളുമായി ആദ്യ വിമാനം മെയ് ഏഴിന് കേരളത്തിലെത്തുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ആദ്യദിനം കേരളത്തിലെത്തുക നാലു വിമാനങ്ങളാണ്. നാട്ടിലെത്താൻ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളെയും നാട്ടിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളെ മടക്കിക്കൊണ്ടു വരുന്നതിനുള്ള തയ്യാറെടുപ്പുകൾ മൂന്നാഴ്ചയിലേറെയായി പുരോഗമിക്കുകയാണ്. ഇതു സംബന്ധിച്ച് വിദേശകാര്യ വകുപ്പിന് വ്യക്തമായ ധാരണയുണ്ട്. സേനാവിഭാഗങ്ങളുമായി ചേര്‍ന്നുകൊണ്ട് സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ സഹകരണത്തോടു കൂടിയാകും പ്രവാസികളെ നാട്ടിലെത്തിക്കുക. ഏപ്രില്‍ ആദ്യം മുതല്‍ ആ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പദ്ധതി.
സൗജന്യമായി മുഴുവന്‍ ആളുകളെയും കൊണ്ടുവരുന്നതിന് പകരം യാത്രാ ചെലവ് എടുത്തുകൊണ്ടായിരിക്കും പ്രവാസികളെ നാട്ടിലെത്തിക്കുക. പ്രവാസികൾ ആവശ്യപ്പെട്ടതും അപ്രകാരമാണ്. അന്തർദേശീയ ഫ്‌ലൈറ്റുകൾ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ അവ പുനരാരംഭിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. അല്ലാതെ സൗജന്യമായിട്ട് തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യം പ്രവാസികളുടെ ഭാഗത്ത് നിന്ന് ഉന്നയിക്കപ്പെട്ടിട്ടില്ലെന്നും വി മുരളീധരൻ ചൂണ്ടിക്കാട്ടി.
Discussion about this post