ഡൽഹി: ഇന്ത്യയിൽ കൊവിഡ് 19 സാമൂഹിക വ്യാപനമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്കിടയിൽ ഉണ്ടായ ഗുണകരമായ മാറ്റങ്ങൾ ഒരു പുതിയ ജീവിത ശൈലിയായി മാറുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോക്ടർ ഹർഷവർധൻ അഭിപ്രായപ്പെട്ടു.
ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകാനും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാനും നമ്മൾ ശീലിച്ചതായും ഇത് തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയിൽ സർക്കാർ കർശനമായ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും തുടരുകയാണെന്നും സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഏതൊരു പ്രതിസന്ധിയെയും അവസരമാക്കി മാറ്റുന്നതാണ് ഇന്ത്യയുടെ ചരിത്രം. ഈ കൊവിഡ് പ്രതിസന്ധിയെയും അത്തരത്തിൽ ഉപയോഗപ്പെടുത്താൻ നമുക്ക് കഴിഞ്ഞു. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, മെഡിക്കൽ ഉപകരണങ്ങളുടെ തദ്ദേശീയ നിർമ്മാണം എന്നിവയിൽ സ്വയം പ്രര്യാപ്തത കൈവരിക്കാൻ നമുക്ക് സാധിച്ചു. ഈ മേഖലകളിൽ പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ‘മേക്ക് ഇൻ ഇന്ത്യ‘ ഗുണകരമായി പ്രയോഗത്തിൽ വരുത്താൻ ഇന്ത്യക്ക് സാധിച്ചതായും ഡോക്ടർ ഹർഷവർധൻ അഭിപ്രായപ്പെട്ടു. രാജ്യത്താകമാനം വൈറസ് പരിശോധനാ സൗകര്യങ്ങളിൽ ഉണ്ടായ മുന്നേറ്റവും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 46,433 ആയി. മരണസംഖ്യ 1568 ആണ്. 27.40 ശതമാനം എന്ന നിരക്കിൽ 12,726 പേർ രോഗമുക്തി നേടിയതായും കേന്ദ്രസർക്കാർ വ്യക്തമാക്കി.
വസൂരി, പോളിയോ തുടങ്ങിയ വൈറസ് രോഗങ്ങൾ മാത്രമാണ് നമുക്ക് പൂർണ്ണമായി നിർമാർജ്ജനം ചെയ്യാൻ സാധിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി, കൊവിഡ് ബാധ കെട്ടടങ്ങിയാലും നിയന്ത്രണങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും ഓർമ്മിപ്പിച്ചു.
Discussion about this post