വിശാഖപട്ടണത്ത് വ്യാഴാഴ്ച ഉണ്ടായ വിഷവാതക ദുരന്തത്തിൽ ശാസ്ത്രീയമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.വെങ്കിടപുരം ഗ്രാമത്തിലുണ്ടായ വാതക ചോർച്ചയിൽ സ്റ്റിറൈൻ വാതകമാണ് ചോർന്നത് എന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, അന്തരീക്ഷത്തിൽ മറ്റു വാതകങ്ങളും കലർന്നിരുന്നു എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.
ഇക്കാര്യത്തിൽ കൃത്യമായൊരു വിശദീകരണം നൽകാൻ ശാസ്ത്രീയമായൊരു അന്വേഷണത്തിനേ കഴിയുകയുള്ളൂവെന്ന് കത്തിൽ ചന്ദ്രബാബു നായിഡു വ്യക്തമാക്കുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ബാധിക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ചന്ദ്രബാബു നായിഡു ആവശ്യപ്പെടുന്നു. ദക്ഷിണ കൊറിയൻ കമ്പനിയായ എൽജി പോളിമർ പ്ലാന്റിൽ വ്യാഴാഴ്ച നടന്ന വിഷവാതക ചോർച്ചയിൽ, 11 പേർ മരിക്കുകയും, ആയിരത്തിലധികം പേർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.
Discussion about this post