കട്ടക്ക്: വിവാഹ വാഗ്ദാനത്തിന്മേലാണെങ്കിലും പരസ്പര സമ്മതപ്രകാരമുള്ള ലൈംഗീക ബന്ധമാണെങ്കിൽ അതിനെ പീഡനമായി കരുതാനാവില്ലെന്ന് ഒറീസ ഹൈക്കോടതി. സ്ത്രീയുടെ സമ്മത പ്രകാരം നടന്ന ലൈംഗീക ബന്ധമാണെങ്കിൽ അത് എങ്ങനെയാണ് പീഡനത്തിന്റെ പരിധിയിൽ വരികയെന്നും ജസ്റ്റിസ് എസ് കെ പാണിഗ്രാഹി ചോദിച്ചു. ഒഡിഷയിലെ കോരാപുത് സ്വദേശിയായ യുവാവിനെതിരെ 19 വയസ്സുകാരി നൽകിയ കേസ് പരിഗണിക്കവെയാണ് കോടതി ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്.
പരസ്പര സമ്മതത്തോടെ നടന്ന ശാരീരിക ബന്ധത്തെ തുടർന്ന് യുവതി രണ്ട് തവണ ഗർഭിണിയായി. യുവാവിന്റെ നിർബന്ധത്തിന് വഴങ്ങി രണ്ടു തവണയും ഗർഭഛിദ്രം നടത്തി. എന്നാൽ ബന്ധം വിവാഹത്തിൽ എത്തിക്കാൻ യുവാവിന് താത്പര്യമില്ലെന്ന് കണ്ടതോടെ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തന്റെ നിഷ്കളങ്കതയും പ്രായത്തിന്റെ പക്വതയില്ലായ്മയും യുവാവ് മുതലെടുത്തതായി പെൺകുട്ടി കോടതിയിൽ വാദിച്ചു. എന്നാൽ കോടതി യുവാവിന് ജാമ്യം അനുവദിക്കുകയായിരുന്നു.
അതേസമയം സാമൂഹികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികളുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് വിവാഹ വാഗ്ദാനം നൽകി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ട ശേഷം അവരെ ഉപേക്ഷിക്കുന്നതിനോട് യോജിപ്പില്ലെന്നും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376ആം വകുപ്പ് പ്രസ്തുത കേസിൽ നിലനിൽക്കാത്തതിനാലാണ് യുവാവിന് ജാമ്യം നൽകുന്നതെന്നും കോടതി വ്യക്തമാക്കി. കേസിന്റെ തുടർ നടപടികളുമായി സഹകരിക്കണമെന്നും പെൺകുട്ടിയെ യാതൊരു കാരണവശാലും ഭീഷണിപ്പെടുത്തരുതെന്നും കോടതി യുവാവിനോട് വ്യക്തമാക്കി.
Discussion about this post