ഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതിക്കേസിലെ പ്രതി രാജീവ് സക്‌സേനയുടെ സ്വത്തുക്കൾ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. 385 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകളാണ് ഇഡി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയതെന്ന് എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദുബായിലെ സക്‌സേനയുടെ ആഡംബര വില്ല ഉള്‍പ്പെടെയുള്ള വസ്തുവകകളാണ് ഇഡി ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടിയിട്ടുള്ളത്. 20 മില്യണ്‍ ദിര്‍ഹം വില മതിക്കുന്ന വില്ലയ്‌ക്കൊപ്പം സ്വിസ് ബാങ്ക് അക്കൗണ്ടുകളിലെ 45.5 മില്യണ്‍ അമേരിക്കന്‍ ഡോളറും ഇഡി പിടിച്ചെടുത്തു.
അഗസ്റ്റ് വെസ്റ്റ്‌ലാന്റ് അഴിമതിക്കേസില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് യുഎഇയില്‍ ഒളിവില്‍ കഴിയുകയായിരുന്ന സക്‌സേനയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇഡിക്ക് പുറമേ സിബിഐയും സക്‌സേനക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രധാന ഹവാല ഇടപാടുകാരനായ സക്‌സേന ദുബായിലെ പ്രമുഖ വ്യവസായികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആളാണെന്ന് ഇഡി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടപാടിലും ഇയാള്‍ പണം തിരിമറി നടത്തിയിട്ടുണ്ട്. അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതി കേസ് സംബന്ധിച്ച് മാത്രമല്ല മറ്റ് കേസുകളുടെ കൂടി അന്വേഷണത്തിന്റെ ഭാഗമായാണ് സക്‌സേനയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത് എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Discussion about this post