കാസര്‍ഗോഡ്: ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ തലശേരി ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ഥിനി അഞ്ജന കെ ഹരീഷിന്റെ (22) ആണ് സുഹൃത്തുക്കളെ ചോദ്യം ചെയ്യാന്‍ പൊലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നു.
അഞ്ജന തൂങ്ങിമരിച്ചത് സംബന്ധിച്ച് ഗോവയില്‍ 31/ 2020 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. മരണം നടക്കുമ്പോള്‍ അഞ്ജനയുടെ കൂടെ ഗോവയിലെ ഹോട്ടലില്‍ ഉണ്ടായിരുന്ന ആണ് സുഹൃത്തുക്കളെയും സഹായികളെയും ചോദ്യം ചെയ്യാന്‍ കഴിയുമോ എന്നാണിപ്പോള്‍ ഹൊസ്ദുര്‍ഗ് പൊലീസ് പരിശോധിക്കുന്നത്.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അഞ്ജനയുടെ മാതാവ് മിനിയില്‍ നിന്നും മറ്റ് കുടുംബാംഗങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസം വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
അഞ്ജനയുടെ മരണം കൊലപാതകമാണെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ പ്രധാനമന്ത്രി, കേരള, ഗോവ മുഖ്യമന്ത്രിമാര്‍, ഡി.ജി.പി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു. തന്റെ മകള്‍ ആത്മഹത്യ ചെയ്തതല്ലെന്നും ഒപ്പമുണ്ടായിരുന്നവര്‍ അപായപ്പെടുത്തിയതാണെന്നും അഞ്ജനയുടെ അമ്മ മിനി മൊഴി നല്‍കിയിരുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ അസ്വാഭാവികത അഞ്ജനയുടെ മരണത്തിലുള്ള ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. യുവതി പ്രകൃതി വിരുദ്ധ പീഡനത്തിനിരയായെന്ന സൂചന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. യുവതിക്ക് ലഹരി മരുന്ന് നല്കി അബോധാവസ്ഥയിലായതോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാകാമെന്ന സംശയമാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്.
അതേസമയം സാഹചര്യത്തെളിവുകളും കൂടുതല്‍ സംശയം ജനിപ്പിക്കുന്നതാണ്.
മേയ് 13 ന് ഗോവയിലെ താമസസ്ഥലത്തിനു സമീപത്ത് പത്തുമീറ്റര്‍ അകലെയാണ് അഞ്ജനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. മാവോയിസ്റ്റ് നേതാവ് അജിതയുടെ മകള്‍ അടക്കമുള്ള നാലുയുവതികളും ഒരു ആണ്‍സുഹൃത്തുമാണ് അഞ്ജനയെ ഗോവയില്‍ എത്തിച്ചിരുന്നത്. ഇവരാണ് അഞ്ജനയുടെ മരണത്തിന് ഉത്തരവാദികളെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
അഞ്ജനയുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ നിയമപരമായി ചെയ്യാന്‍ പറ്റുന്ന എല്ലാ കാര്യങ്ങളും പൊലീസ് ചെയ്യുമെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ സുധാകരന് പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ‘ഫൗള്‍ പ്ളേ’ നടന്നിട്ടുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും. അമ്മയുടെയും സഹോദരങ്ങളുടെയും ബന്ധുക്കളുടെയും ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്. മരണം നടന്നത് ഗോവയില്‍ ആയതുകൊണ്ടുള്ള ചില സാങ്കേതിക പ്രശ്നമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post