പത്താൻകോട്ട്: മുച്ചക്ര സൈക്കിൾ ചവിട്ടി തെരുവോരങ്ങളിലെ യാചകർക്കും പാവപ്പെട്ടവർക്കും മാസ്ക് വിതരണം ചെയ്ത് കൊവിഡ് പ്രതിരോധത്തിന്റെ അതുല്യ മാതൃകയായിരിക്കുകയാണ് പഞ്ചാബിലെ പത്താൻകോട്ട് സ്വദേശിയായ അംഗപരിമിത യാചകൻ രാജു ബാസിഗർ. രാജുവിന്റെ സേവനത്തെക്കുറിച്ച് മനസ്സിലാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ അദ്ദേഹത്തെക്കുറിച്ച് പ്രത്യേക പരാമർശം നടത്തി. രാജ്യമെമ്പാടുമുള്ള ജനങ്ങൾ കൊവിഡ് പ്രതിരോധത്തിന് കൈക്കൊള്ളുന്ന നടപടികളെ പ്രശംസിക്കവെയാണ് പ്രധാനമന്ത്രി രാജു ബാസിഗറിന്റെ മാസ്ക് വിതരണത്തെ പ്രകീർത്തിച്ചത്.
പ്രധാനമന്ത്രിയുടെ പരാമർശത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അമ്പരന്ന രാജു, തന്റെ സേവന പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്ന് വ്യക്തമാക്കി. തന്നെ പരിഗണിച്ചതിന് പ്രധാനമന്ത്രിയോട് നന്ദി പറയുന്നതായും രാജു അറിയിച്ചു.
അംഗപരിമിതി മൂലം കുട്ടിക്കാലത്തേ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന രാജുവിനെ വീട്ടുകാർ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് 1984 മുതൽ ഭിക്ഷ യാചിച്ചാണ് രാജു ജീവിക്കുന്നത്. ആദ്യം ചക്രങ്ങൾ ഘടിപ്പിച്ച ഒരു തടിക്കഷണമായിരുന്നു രാജുവിന്റെ ‘വാഹനം‘. ആ അവസ്ഥയിലും നിരവധി പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് രാജു ബാസിഗർ ധനസഹായം ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു.
പിന്നീട് രാജുവിന്റെ നല്ല മനസ്സ് തിരിച്ചറിഞ്ഞ ആരോ സമ്മാനിച്ച മുച്ചക്ര സൈക്കിളിൽ രാജു തന്റെ ജീവിതം തുടർന്നു. ഭിക്ഷയെടുത്ത് കിട്ടിയ ഒരു ലക്ഷത്തോളം വരുന്ന തുകയാണ് കൊവിഡ് സന്നദ്ധ പ്രവർത്തനങ്ങൾക്കായി രാജു ബാസിഗർ മാറ്റി വെച്ചത്. പ്രധാനമന്ത്രിയുടെ പരാമർശത്തിന് അർഹനായതിലൂടെ രാജ്യത്തിന് മുന്നിൽ നാടിന്റെ അഭിമാനമുയർത്തിയ രാജു ബാസിഗറിന് പ്രാദേശിക ഭരണകൂടം സ്വീകരണമൊരുക്കി. എന്നാൽ സ്വീകരണ പരിപാടിയിലും സാമൂഹിക അകലം പാലിക്കണമെന്ന് നിർബന്ധം പിടിക്കുന്ന രാജുവിന്റെ സാമൂഹിക ബോധത്തിന് മുന്നിൽ കൈ കൂപ്പുകയാണ് ജനപ്രതിനിധികൾ.
Discussion about this post