കേന്ദ്ര സർക്കാരിൽ നിന്ന് വൈദ്യുതി വിതരണ രംഗത്ത് കേരളത്തിന് ലഭിച്ച സാമ്പത്തിക സഹായം 24 ന്യൂസ് ചാനലിൽ നടന്ന ചർച്ചക്കിടയിൽ കെഎസ്ഇബി ഉദ്യോഗസ്ഥൻ നിരാകരിച്ച സംഭവത്തിൽ പ്രതികരണവുമായി സന്ദീപ് വാര്യർ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കേന്ദ്ര സർക്കാരിൽ നിന്ന് വൈദ്യുതി വിതരണ രംഗത്ത് കേരളത്തിന് ലഭിച്ച സാമ്പത്തിക സഹായം സർക്കാർ തന്നെ നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ കണക്കുകളാണ് കെഎസ്ഇബി ഉദ്യോഗസ്ഥൻ 24 ചാനലിൽ നിരാകരിച്ചത്. പറയുന്നതിനിടയ്ക്ക് ഇടപെട്ട് വിധി പ്രസ്താവിച്ച് പിണറായി വിജയൻ സർക്കാരിനെ രക്ഷപ്പെടുത്തുക എന്ന ദൗത്യം അവതാരകൻ ആവർത്തിച്ചു. ഇത് യുപിഎ കാലത്തെ രാജീവ് ഗാന്ധിയുടെ പേരിൽ ഉള്ള പദ്ധതി ആണെങ്കിൽ 2014 ന് മുൻപ് ഇത്രയും തുക കിട്ടിയിട്ടുണ്ടോ എന്നുകൂടി പറയട്ടെ.
2016 ലാണ് നരേന്ദ്ര മോദി സർക്കാർ സമ്പൂർണ വൈദ്യുതീകരണം എന്ന ലക്ഷ്യത്തിനായി കേരളത്തിന് 485 കോടി രൂപ നൽകിയത്. വിവിധ സംസ്ഥാനങ്ങളിൽ സമ്പൂർണ വൈദ്യുതീകരണത്തിനുള്ള ചിലവും ഏരിയയും വലിയ വ്യത്യാസമുണ്ട്. നക്സൽ ബാധിത പ്രദേശങ്ങൾ, മലമ്പ്രദേശങ്ങൾ, ദ്വീപുകൾ തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുന്ന സംസ്ഥാനങ്ങൾക്ക് ന്യായമായും കൂടുതൽ തുക നൽകേണ്ടിവരും.
ഓരോ സംസ്ഥാനങ്ങളും കേന്ദ്രത്തിലേക്ക് വിവിധ തലങ്ങളിൽ റെമിറ്റ് ചെയ്യുന്ന തുക നേരെ തിരിച്ച് സംസ്ഥാനങ്ങൾക്ക് കൊടുക്കുകയാണ് ചെയ്യുന്നതെങ്കിൽ രോഗാതുര സംസ്ഥാനങ്ങൾ എന്ന് വിളിക്കപ്പെടുന്ന പാവപ്പെട്ട സംസ്ഥാനങ്ങൾക്ക് ദാരിദ്ര്യത്തിൽ നിന്ന് ദാരിദ്ര്യത്തിലേക്ക് പോകേണ്ടിവരും. തീർത്തും ലോജിക്കില്ലാത്ത ഒരു വാദത്തിന് കയ്യടിച്ച് അരുണിനെ പോലെ ഒരു മാധ്യമപ്രവർത്തകൻ വിധി പ്രസ്താവിക്കരുതായിരുന്നു.
കേരളത്തിലെ വിവിധ ജില്ലകൾക്ക് സംസ്ഥാന സർക്കാർ സഹായം നൽകുന്നത് ആ ജില്ലകളിൽ നിന്ന് കിട്ടുന്ന വരുമാനത്തിന് അനുസരിച്ചാണോ ? പോട്ടെ അങ്ങനെയാണെങ്കിൽ ബജറ്റ് കമ്മി നികത്താൻ കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് മാത്രം കേന്ദ്ര സർക്കാർ പ്രത്യേക സഹായം നൽകിയത് എങ്ങനെ ന്യായീകരിക്കും?
കേരളത്തിലെ ഇലക്ട്രിസിറ്റി ബിൽ സംബന്ധിച്ച പ്രശ്നം കെഎസ്ഇബി യും ഉപഭോക്താക്കളും തമ്മിലുള്ള നിയമ പ്രശ്നമല്ല. കെഎസ്ഇബി നിലവിൽ വലിയ കടത്തിലുള്ള പ്രസ്ഥാനമാണ്. അതിൻറെ തലയിൽ വീണ്ടും വലിയ ബാധ്യത കെട്ടി വയ്ക്കാൻ കഴിയില്ല. പിണറായി വിജയൻ സർക്കാരാണ് കെഎസ്ഇബിയെ ഈ ഘട്ടത്തിൽ ബെയിൽ ഔട്ട് ചെയ്യേണ്ടത്. അങ്ങനെ ഉപഭോക്താക്കളെ രക്ഷിക്കേണ്ടത്. 14,000 കോടി കരാറുകാർക്ക് കൊടുത്ത പിണറായി വിജയൻ സർക്കാർ വാസ്തവത്തിൽ കെഎസ്ഇബിയെ ആയിരുന്നു സഹായിക്കേണ്ടത്.
ലോക് ഡൗൺ കാലത്തെ കെഎസ്ഇബിയുടെ നഷ്ടം ഉപഭോക്താക്കളുടെ തലയിൽ കെട്ടിവയ്ക്കുക അല്ല വേണ്ടത്.
ഇത്രയും കാര്യം മാന്യമായി പറയാൻ ചാനൽ അവതാരകനായ അരുൺ കൃത്യമായ അവസരം തരാത്തതുകൊണ്ടും കെഎസ്ഇബി ഉദ്യോഗസ്ഥൻ ഉന്നയിച്ച മണ്ടൻ ലോജിക്കിനെ പിന്തുണച്ചത് കൊണ്ടുമാണ് ഫേസ്ബുക്ക് പോസ്റ്റ് ഇടേണ്ടി വന്നത്.
https://www.facebook.com/Sandeepvarierbjp/posts/3959914564050280
Discussion about this post