പുൽവാമ ഭീകരാക്രമണത്തിലെ ഒരു പ്രതിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. നാൽപ്പത് സി ആർ പി എഫ് ജവാന്മാർ വീരമൃത്യു വരിച്ച പുൽവാമ ഭീകരാക്രമണത്തിൽ പ്രധാന പങ്കുവഹിച്ച മുഹമ്മദ് ഉമർ ഫറൂഖ് എന്ന പാകിസ്ഥാനിയായ ജയ്ഷ് എ മൊഹമ്മദ് ഭീകരനെ ഗതാഗതസൗകര്യങ്ങൾ ഒരുക്കിക്കൊടുത്ത് സഹായിച്ചയാളാണ് അറസ്റ്റിലായത്. ജമ്മു കാശ്മീരിലെ ബുദ്‌ഗാമിലുള്ള മുഹമ്മദ് ഇഖ്ബാൽ റാഥർ ആണ് അറസ്റ്റിലായത്.
തെക്കൻ കാശ്മീരിൽ ജമ്മു ഭാഗം വഴി നുഴഞ്ഞുകയറിയ മുഹമ്മദ് ഒമർ ഫറൂഖിനെ ദേശീയപാത വഴി പുൽവാമയിലെത്തിച്ചത് മുഹമ്മദ് ഇഖ്ബാൽ റാഥർ ആണ്. ഇയാൾ പുൽവാമ ഭീകരാക്രമണത്തിനു മുൻപും അതിനു ശേഷവും പാകിസ്ഥാനിലുള്ള ജയിഷ് എ മൊഹമ്മുദ് ആസ്ഥാനവുമായി സ്ഥിരമായി ബന്ധപ്പെട്ടിരിയ്ക്കുന്നുണ്ടായിരുന്നു എന്ന് എൻ ഐ എ അറിയിച്ചു.
ഇയാൾ മറ്റൊരു കേസിൽ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. പോലീസ് കസ്റ്റഡിയിൽ നിന്ന് ഇയാളെ എൻ ഐ എ യ്ക്ക് ചോദ്യം ചെയ്യാനായി വിട്ടുനൽകിയിട്ടുണ്ട്. ഇയാളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് വയർലെസ്സ് വാർത്താവിനിമയ സംവിധാനങ്ങളും കണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ട്.
ഇതുവരെ ആറുപേരെ പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എൻ ഐ എ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2019 മാർച്ച് 29നു സുരക്ഷാസൈനികരുമായി നടന്ന ഏറ്റുമുട്ടലിൽ പ്രധാന പ്രതിയായ മുഹമ്മദ് ഉമർ ഫറൂഖും കൂട്ടുപ്രതിയായ കംറാനും സുരക്ഷാസൈനികരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
Discussion about this post