അതിർത്തി വിഷയത്തിൽ ഒരിഞ്ചു പോലും പിന്മാറാൻ ഇന്ത്യ തയ്യാറല്ലെന്ന നിലപാട് വ്യക്തമാക്കുകയാണ് ലഡാക്കിലെ മിന്നൽ സന്ദർശനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തിരിക്കുന്നത്. ഗാൽവനിൽ നിന്ന് പിന്മാറുമെന്ന് ചൈന നിലപാട് അറിയിച്ചിരുന്നുവെങ്കിലും ഏത് സമയവും കടന്നു കയറാൻ കഴിയുന്ന അകലത്തിൽ സൈനികരെ വിന്യസിക്കുക എന്ന തന്ത്രമായിരുന്നു ചൈന സ്വീകരിച്ചിരുന്നത്. എന്നാൽ ഇത് ഇന്ത്യ അംഗീകരിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യൻ നിലപാട് വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രി ലഡാക്കിലെത്തിയത്.
ഇതിലൂടെ സൈനികർക്ക് ആത്മവീര്യം പകരാനും ഏത് ഘട്ടത്തിലും രാജ്യം ഒപ്പമുണ്ടെന്ന സന്ദേശം അറിയിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചു. സാധാരണ ഗതിയിൽ രാജ്യരക്ഷാ മന്ത്രിമാരാണ് ഇത്തരം സന്ദർശനങ്ങൾ നടത്തുന്നത്. എന്നാൽ നേരിട്ട് സൈനികരെ സന്ദർശിക്കുകയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് മനോവീര്യം പകരുകയും ചെയ്തതിലൂടെ പ്രധാനമന്ത്രി പകരുന്ന സന്ദേശം ചൈന കൃത്യമായി മനസ്സിലാക്കി എന്നാണ് അവരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
സന്ദർശന വേളയിൽ സൈന്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ചൈനയ്ക്ക് ശക്തമായ താക്കീതാണ് നൽകിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം വാർത്തയായിട്ടുണ്ട്. ഇന്ത്യയുടെ നിലപാട് സുദൃഢമാണെന്ന് ഇതോടെ ലോകം മനസ്സിലാക്കും. അതിർത്തി വിഷയത്തിൽ ഇന്ത്യയെ അനുകൂലിക്കുന്ന നിലപാടാണ് നിലവിൽ അമേരിക്കയും ഫ്രാൻസും അടക്കമുള്ള ലോകശക്തികൾ സ്വീകരിച്ചിരിക്കുന്നത്. ഇത് ചൈനയെ പ്രതിരോധത്തിലാക്കുന്നുണ്ട്.
ഹോങ്കോംഗ് പ്രക്ഷോഭങ്ങളുടെ നേർക്ക് ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ ബ്രിട്ടണും ആശങ്ക അറിയിച്ചിരുന്നു. അഭയാർത്ഥി വിഷയത്തിൽ ബ്രിട്ടൻ സ്വീകരിച്ചിരിക്കുന്ന നിലപാട് ഇപ്പോഴത്തെ വിശേഷ സാഹചര്യത്തിൽ ചൈന വായിച്ചെടുക്കൻ നിർബന്ധിതരാകും. വിഷയത്തിൽ ഒരുപടി കൂടി കടന്ന് അതിർത്തിയിലെ കടന്നു കയറ്റത്തെ എടുത്തു പറഞ്ഞാണ് ജപ്പാനും നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഏഷ്യയിലെ പ്രബല ശക്തിയായ ജപ്പാന്റെ ഈ നയവും ചൈനക്ക് തിരിച്ചടിയാണ്.
സാഹചര്യത്തിന്റെ പ്രസക്തിയും ഇന്ത്യ ആർജ്ജിക്കുന്ന അന്താരാഷ്ട്ര പിന്തുണയും പിന്മാറുന്നതാണ് ഉചിതം എന്ന നിലപാടിലേക്ക് ചൈനയെ എത്തിച്ചിരിക്കുകയാണ്. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾക്ക് മുന്നിൽ കീഴടങ്ങിയിട്ടുള്ളതാണ് ചൈനയുടെ ചരിത്രം. ഇത് മനസ്സിലാക്കി കൃത്യമായി മർമ്മത്ത് തന്നെ ഏൽപ്പിച്ച പ്രഹരമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിന്നൽ സന്ദർശനത്തെ വിദേശകാര്യ വിദഗ്ധർ വിലയിരുത്തുന്നത്.
Discussion about this post