ശ്രീനഗർ: ബിജെപി നേതാവ് വസീം ബാരിക്കും കുടുംബത്തിനും നേർക്ക് വെടിയുതിർത്ത കേസിലെ മുഖ്യപ്രതിയെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചതായി റിപ്പോർട്ട്. ബന്ദിപൊര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. ആബിദ് ഹഖാനി എന്ന ഭീകരനാണ് കുറ്റകൃത്യത്തിന് നേതൃത്വം നൽകിയത് എന്നാണ് വിവരം.
വാഗാ അതിർത്തി വഴി പാകിസ്ഥാനിലെത്തി, അവിടെ നിന്നും പരിശീലനം നേടിയ ശേഷം ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ ഭീകരനാണ് ഹഖാനി. കഴിഞ്ഞ രാത്രി 8.45 ഓടെയായിരുന്നു ഭീകരവാദികൾ വസീം ബാരിക്കും കുടുംബത്തിനും നേർക്ക് ആക്രമണം നടത്തിയത്. വെടിയേറ്റ വസീം ബാരിയും പിതാവ് ബഷീർ അഹമ്മദും സഹോദരൻ ഉമർ ബഷീറും ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് എട്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇവർ തടയാൻ ശ്രമിക്കുകയോ പ്രതികളെ പിടികൂടാൻ ശ്രമിക്കുകയോ ചെയ്തില്ല എന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു.











