മൂന്ന് വർഷങ്ങൾക്ക് മുൻപ് കുറ്റകൃത്യങ്ങളുടെ പറുദീസയായിരുന്ന ഉത്തർ പ്രദേശിനെ അക്ഷരാർത്ഥത്തിൽ ഉടച്ചു വാർത്ത ‘നിണവും ഉരുക്കും‘ നയം. ‘ആരെങ്കിലും കുറ്റകൃത്യം ചെയ്താല്‍, അവരെ വകവരുത്തിയിരിക്കും’ എന്ന് അധികാരമേറ്റെടുത്ത 2017ലെ പ്രഖ്യാപനം അണുവിട വ്യതിചലിക്കാതെ നടപ്പിലാക്കുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാദ്ധ്യമങ്ങൾ ആഘോഷിക്കുകയാണ് കൊടും ക്രിമിനൽ വികാസ് ദുബെയുടെ വധം.
എട്ട് പൊലീസുകാരെ, അതും ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെയടക്കം കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ വികാസ് ദുബെയെ ഏറ്റുമുട്ടലിലൂടെയാണ് പൊലീസ് വകവരുത്തിയത്. ചോദ്യം ചെയ്യലിനിടെ പൊലീസിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ വെടിവെച്ച് കൊല്ലുകയായിരുന്നു.
സംസ്ഥാനത്ത് ക്രമസമാധാന പാലനം ഉറപ്പാക്കാൻ എൻകൗണ്ടർ സ്പെഷ്യലിസ്റ്റുകളെ കളത്തിലിറക്കിയ യോഗിയുടെ തീരുമാനം ഭയപ്പാടോടെയാണ് കുറ്റവാളികൾ നോക്കിക്കാണുന്നത്. യു പി പൊലീസിന്റെ കണക്കുകൾ പ്രകാരം യോഗിയുടെ ഭരണത്തിൻ കീഴിൽ സംസ്ഥാനത്ത് ഇതേവരെ 5,178 ഏറ്റുമുട്ടലുകളാണ് നടന്നിരിക്കുന്നത്. ഇതില്‍ 103 കുറ്റവാളികള്‍ കൊല്ലപ്പെട്ടു. 17,745 ക്രിമിനലുകള്‍ കീഴടങ്ങുകയോ ജാമ്യം റദ്ദാക്കി ജയിലിലേക്കു മടങ്ങുകയോ ചെയ്തു. 1859 പേർക്ക് മാരകമായി പരിക്കേറ്റു.
കുറ്റവാളികളോട് യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് ഡിജിപി ഒ.പി. സിങ് വ്യക്തമാക്കിയിരുന്നു. ബാഹ്യസമ്മർദ്ദങ്ങളൊന്നും ഇല്ലാതെ പൊലീസിന് പ്രവർത്തിക്കാൻ കഴിയുന്നത് മുഖ്യമന്ത്രിയുടെ പിന്തുണയോടെയാണെന്നും അതു കൊണ്ട് തന്നെ ആസൂത്രിതമായ കുറ്റകൃത്യങ്ങളില്‍ കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
സമർത്ഥരായ ഉദ്യോഗസ്ഥരും നൂതനമായ അന്വേഷണ വിഭാഗവും എണ്ണയിട്ട യന്ത്രം പോലെയാണ് ഉത്തർ പ്രദേശിൽ പ്രവർത്തിക്കുന്നത്. ബിജെപി നേതാവിനെ ബൈക്കിലെത്തി വെടിവച്ചു കൊന്ന കേസിൽ പ്രതിയായ വിപുൽ എന്ന കൊടും കുറ്റവാളിയെ 2017 ജൂണിൽ വെടിവെച്ചു വീഴ്ത്തി കൊണ്ടാണ് യു പി പൊലീസ് വേട്ട ആരംഭിക്കുന്നത്. പരിക്കുകളോടെ പിടിയിലായ വിപുൽ ഇപ്പോൾ ശിക്ഷ അനുഭവിക്കുകയാണ്. ഈ ഓപ്പറേഷന് നേതൃത്വം നൽകിയ ഐപിഎസ് ഉദ്യോഗസ്ഥൻ അജയ്പാല്‍ ശര്‍മ ഡോക്ടര്‍ ജോലി ഉപേക്ഷിച്ചാണ് ഐപിഎസിൽ എത്തിയത്. ഇദ്ദേഹത്തിന് സർക്കാർ പ്രത്യേക ആദരവ് നൽകിയിരുന്നു.
തുടർന്ന് മുഹമ്മദ് ഫർഹാൻ എന്ന കൊടുംകുറ്റവാളിയെ സമാനമായ രീതിയിൽ ഇതേ ദൗത്യ സംഘം വെടിവെച്ചു വീഴ്ത്തി. ഇയാളും 27 അനുയായികളും ഇപ്പോള്‍ മുസാഫര്‍നഗര്‍ ജയിലിലാണ്. നൗഷാദ് ഡാനി, സര്‍വര്‍ എന്നീ കുറ്റവാളികളെ ശർമ്മയുടെ നേതൃത്വത്തിലുള്ള സംഘം വെടിവെച്ചു കൊന്നു.
ഒരുകാലത്ത് കുറ്റകൃത്യങ്ങളുടെ വിളനിലമായിരുന്ന ഷാംലി, മീററ്റ്, മുസാഫര്‍നഗര്‍, ബുലന്ദ്ഷഹര്‍, ഗാസിയാബാദ്, കൈരാന, ഭാഗ്പത്, സഹറന്‍പുര്‍ എന്നിവിടങ്ങളിൽ ജനങ്ങൾ ഇന്ന് സമാധാനമായി ജീവിക്കുന്നു. 2019ൽ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ ലേഡി സിങ്കം എന്ന് വിളിപ്പേരുള്ള ഐപിഎസ് ഉദ്യോഗസ്ഥ മൻസിൽ സൈനയും യോഗിയുടെ എൻകൗണ്ടർ ടീമിലെ പ്രബലയാണ്. ഫിറോസാബാദില്‍ കുട്ടിക്കടത്ത് സംഘത്തെ വളഞ്ഞിട്ട് പിടികൂടുന്നതിനിടെ സംഘത്തലവനെ വെടിവെച്ച് കൊന്ന സൈനിയെ നാട്ടുകാർ ഝാൻസി റാണി എന്ന് സംബോധന ചെയ്ത് കുതിരപ്പുറത്ത് ആനയിച്ചത് ദേശീയ മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു.
യോഗിയുടെ ഭരണത്തിൻ കീഴിൽ ഉത്തർപ്രദേശ് ഇന്ന് സുരക്ഷിതമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പ്രഖ്യാപിത നയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരുന്ന യോഗി ആദിത്യനാഥിൽ നിന്ന് യാതൊരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടതില്ലെന്ന തിരിച്ചറിവ് കുറ്റവാളികളെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
Discussion about this post