ഡൽഹി: മുത്തലാഖ് നിരോധനത്തിന്റെ ഒന്നാം വാർഷികമായ ജൂലൈ 31 മുസ്ലീം വനിതാവകാശ ദിനമായി ആചരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിന് ഐക്യദാർഢ്യവുമായി മുസ്ലീം സ്ത്രീകളുടെ കൂട്ടായ്മ.
മുത്തലാഖ് നിരോധനത്തിലൂടെ തങ്ങളുടെ അന്തസ്സും അഭിമാനവും സംരക്ഷിച്ച ജ്യേഷ്ഠ സഹോദരനാണ് നരേന്ദ്ര മോദിയെന്ന് വ്യക്തമാക്കിയ മുസ്ലീം സ്ത്രീകൾ മോദിക്ക് നന്ദി പറയുന്ന വീഡിയോകൾ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പുറത്തു വിട്ടിരുന്നു. നിയമം പാസ്സായി ഒരു വർഷത്തിനുള്ളിൽ മുത്തലാഖുമായി ബന്ധപ്പെട്ട കേസുകളിൽ ഗണ്യമായ കുറവുണ്ടായതായി നഖ്വി ചൂണ്ടിക്കാട്ടി.
1985ൽ കോൺഗ്രസ്സ് വർഗ്ഗീയ പ്രീണനത്തിന്റെ പേരിൽ വരുത്തിയ വലിയ പിഴവാണ് മോദി സർക്കാർ തിരുത്തിയത്. സ്ത്രീശാക്തീകരണത്തിനായി വാദിക്കുന്ന കമ്മ്യൂണിസ്റ്റുകാരും പൗരോഹിത്യത്തെ ഭയന്ന് മുസ്ലീം വനിതകൾക്കെതിരായി നിലകൊണ്ടുവെന്നും നഖ്വി വ്യക്തമാക്കി.
ഈദും രക്ഷാബന്ധനും അടുത്തടുത്ത് വരുന്ന സാഹചര്യത്തിൽ സ്ത്രീത്വത്തിന്റെ കാവൽക്കാരനായ നരേന്ദ്ര മോദിക്ക് രാജ്യമെമ്പാടുമുള്ള സ്ത്രീകൾ ആശംസകൾ നേർന്നതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. സ്ത്രീശാക്തീകരണത്തിനായി മോദി സർക്കാർ നടപ്പിലാക്കി വരുന്ന നിരവധി പദ്ധതികൾ സ്മൃതി ഇറാനി വിശദീകരിച്ചു.
വനിതകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന മുത്തലാഖ് നിരോധന നിയമം അവരുടെ ആത്മാഭിമാനം വർദ്ധിപ്പിക്കുന്നതാണ്. ഇത്തരമൊരു നിയമം രാജ്യത്ത് നിലവിൽ വരാൻ എഴുപതിൽ പരം വർഷം വേണ്ടി വന്നുവെന്നത് അത്ഭുതകരമാണ്. ഈ അവസരത്തിൽ മുസ്ലീം സ്ത്രീകൾക്ക് ഡിജിറ്റൽ സാക്ഷരത നൽകുന്ന പദ്ധതികൾക്ക് തുടക്കം കുറിക്കാൻ കേന്ദ്രസർക്കാർ സജ്ജമാണെന്ന് ഐടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു.
Discussion about this post