ഡൽഹി: വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നെന്ന് ആരോപിച്ച് ചൈനീസ് മൊബൈൽ ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ചൈനക്ക് അടുത്ത പ്രഹരമേൽപ്പിച്ച് ഇന്ത്യ. ചൈനയിൽ നിന്നുമുള്ള കളർ ടിവികളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ ഭാരത്, മേക്ക് ഇൻ ഇന്ത്യ തുടങ്ങിയ പദ്ധതികളുടെ ചുവടു പിടിച്ചാണ് തീരുമാനം.
വിദേശ വാണിജ്യ വിഭാഗം ഡയറക്ടർ ജനറലാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയിരിക്കുന്നത്. സ്വതന്ത്ര ഇറക്കുമതി എന്നതിന് പകരം നിയന്ത്രിത ഇറക്കുമതിയാകും ഇനി മുതൽ ഉണ്ടാകുക. ഇതിൻ പ്രകാരം ഇനി മുതൽ ടിവി ഇറക്കുമതിക്ക് സർക്കാർ ലൈസൻസ് ആവശ്യമായി വരും. അതിന് കർശനമായ ഗുണനിലവാര മാനദണ്ഡങ്ങളാണ് സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത് എന്നാണ് സൂചന.
കേന്ദ്രസർക്കാരിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി രാജ്യത്തെ പ്രമുഖ വ്യവസായികൾ അറിയിച്ചു. ഇത് തദ്ദേശീയ ഉത്പന്നങ്ങൾക്ക് മികച്ച വിപണി ലഭ്യമാക്കാൻ സഹായിക്കുമെന്ന് ഗോദ്രേജ് അപ്ളയൻസസ് ബിസിനസ്സ് വിഭാഗം മേധാവി കമാൽ നന്ദി അഭിപ്രായപ്പെട്ടു. ഇതോടെ 781 ദശലക്ഷം ഡോളറിന്റെ വാർഷിക വിപണിയാണ് ചൈനക്ക് നഷ്ടമാകാൻ പോകുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മൊബൈൽ ആപ്പുകൾ ഇന്ത്യ നിരോധിച്ചതും ചൈനീസ് കമ്പനികൾക്ക് നൽകിയിരുന്ന റെയിൽവേ- റോഡ് ടെണ്ടറുകൾ റദ്ദ് ചെയ്തതും ചൈനയിൽ നിന്നുള്ള പവർ ഉപകരണങ്ങളുടെ ഇറക്കുമതി നിരോധിച്ചതും ചൈനീസ് കയറ്റുമതി മേഖലയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ചൈനക്ക് കടുത്ത സാമ്പത്തിക നഷ്ടം വരുത്തി വെക്കുന്നതാണ് ഇന്ത്യയുടെ പുതിയ നടപടി.
Discussion about this post