കോഴിക്കോട്: അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ നിർമ്മിക്കുന്ന രാമക്ഷേത്രം ദേശീയ ഐക്യത്തിന്റെ പ്രതീകമായി മാറുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. രാജ്യത്ത് മതസൗഹാർദ്ദവും ശാന്തിയും സമാധാനവും സൃഷ്ടിക്കാൻ ക്ഷേത്രത്തിന് സാധിക്കുമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയിലെ എല്ലാവിഭാഗം ജനങ്ങളുടെയും സ്വത്ത്വമാണ് ശ്രീരാമൻ. പ്രധാനമന്ത്രി അയോദ്ധ്യയിൽ ക്ഷേത്രശിലാസ്ഥാപനം നടത്തിയപ്പോൾ അത് ദേശീയോത്സവമായി മാറിയത് രാമനോട് ഭാരതീയർക്കുള്ള ആത്മബന്ധത്തിൻ്റെ തെളിവാണ്. ഒരുകാലത്ത് രാമക്ഷേത്രത്തെ എതിർത്തിരുന്നവർ ഇപ്പോൾ അനുകൂലിക്കുകയും ക്ഷേത്ര നിർമ്മാണത്തിൽ ഭാഗമാവാൻ ആഗ്രഹിക്കുകയും ചെയ്യുന്നത് നല്ലകാര്യമാണ്. ഇതിനെ ബി.ജെ.പി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിന്നും ആയിരക്കണക്കിന് കർസേവകരാണ് രാമജന്മഭൂമിയുടെ മോചനത്തിനായി അയോദ്ധ്യയിലേക്ക് പോയത്. കേരളം രാമക്ഷേത്ര ശിലാസ്ഥാപനത്തിന് നൽകിയ പിന്തുണ ആ കർസേവകരുടെ ആത്മസമർപ്പണത്തിൻ്റെ വിജയം കൂടിയാണ്. ക്ഷേത്ര നിർമാണത്തിന് പിന്തുണ പ്രഖ്യാപിച്ച എല്ലാ മലയാളികൾക്കും നന്ദി പറയുന്നു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോഴിക്കോട്ടെ വീട്ടിൽ രാമ പൂജ നടത്തുകയും ചെയ്തു അദ്ദേഹം. അയോദ്ധ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാന്യാസം നടത്തുമ്പോളാണ് അദ്ദേഹം വീട്ടിൽ ദീപം തെളിയിച്ചു ശ്രീരാമ വന്ദനം നടത്തിയത്.
Discussion about this post