തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ബിജെപി നേതാക്കള്‍ പ്രചരിപ്പിക്കുംപോലെ സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ എംഎല്‍എമാര്‍ പ്രചരിപ്പിക്കണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം എംഎല്‍എമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് കോടിയേരി നിര്‍ദേശം നല്‍കിയത്.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഏറ്റവുമധികം ജനങ്ങളിലെത്തിക്കാന്‍ കഴിയുന്നത് എംഎല്‍എ മാര്‍ക്കാണ്. എന്നാല്‍ പാര്‍ട്ടി എംഎല്‍എമാര്‍ ആത്മാര്‍ഥമായി ഇത് ചെയ്യുന്നുണ്ടോ എന്ന സംശയമാണ് സിപിഎം നേതൃത്വത്തിന്. എംഎല്‍എമാര്‍ സോഷ്യല്‍ മീഡിയില്‍ കൂടുതല്‍ സജീവമാകണം. അതുവഴി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ബിജെപി നേതാക്കള്‍ പ്രചരിപ്പിക്കുന്നത് ഉദാഹരണമായി പറഞ്ഞാണ് കോടിയേരി എംഎല്‍എമാരെ പഠിപ്പിച്ചത്.
നേട്ടങ്ങളോടൊപ്പം പ്രതിസന്ധികളില്‍ സര്‍ക്കാരിനെ പ്രതിരോധിക്കാനുള്ള ബാധ്യതയും എംഎല്‍എമാര്‍ക്കുണ്ട്. ലൈഫ് പദ്ധതി പോലുള്ള വിവാദങ്ങളില്‍ വിമര്‍ശനം ഉയരുമ്പോള്‍ മൗനം പാലിക്കരുത്. അത് എന്താണെന്നും അതിലൂടെ സര്‍ക്കാര്‍ നല്കിയ വലിയ സഹായങ്ങളും ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തണം. തദ്ദേശ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ വിജയത്തിന് എംഎല്‍എമാര്‍ക്ക് വലിയ പങ്കു വഹിക്കാനുണ്ട്. റോഡുകളുടെ നവീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എംഎല്‍എമാര്‍ മുന്‍കൈയെടുക്കണം. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാകണം ഇനിയുള്ള പ്രവര്‍ത്തനമെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചത്.
Discussion about this post